വിപണിക്ക് ആശ്വാസമായി യുഎസ്-ഇറാൻ സമാധാന കരാർ; മാർച്ചിനു ശേഷം ആദ്യമായി ബ്രെന്റ് ക്രൂഡ് 80 ഡോളറിന് താഴേക്ക്
പശ്ചിമേഷ്യയിലെ സംഘർഷത്തിന് അറുതിവരുത്തികൊണ്ട് യുഎസ്-ഇറാൻ സമാധാന കരാർ പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് വരും വെള്ളിയാഴ്ച മുതൽ പൂർണ്ണമായി തുറന്നുകൊടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയിൽ പെട്ടെന്നുള്ള വിലക്കുറവിന് കാരണമായത്.
ഇതോടെ ആഗോള എണ്ണവിലയുടെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് വില മാർച്ച് മാസത്തിന് ശേഷം ആദ്യമായി 80 ഡോളറിന് താഴേക്ക് പതിച്ചു. വരും ഓഗസ്റ്റ് മാസത്തിൽ വിതരണം ചെയ്യേണ്ട ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വിലയിൽ ഒറ്റയടിക്ക് 3.72% ഇടിവാണ് രേഖപ്പെടുത്തിയത്.
യുഎസും ഇറാനും തമ്മിൽ പശ്ചിമേഷ്യയിലെ സൈനിക നടപടികൾ അവസാനിപ്പിക്കാനും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനും ധാരണയായ വാർത്ത പുറത്തുവന്നത് മുതൽ വിപണിയിൽ എണ്ണവില തുടർച്ചയായി ഇടിയുകയായിരുന്നു.
കഴിഞ്ഞ മൂന്ന് മാസമായി പശ്ചിമേഷ്യയിലുണ്ടായ യുദ്ധസമാനമായ അന്താരാഷ്ട്ര സാഹചര്യങ്ങളെ തുടർന്ന് എണ്ണവില വലിയ തോതിൽ ഉയർന്നിരുന്നു. ഇത് ഇന്ത്യയടക്കം പല രാജ്യങ്ങളിലും ഇന്ധന വില ഉയരാൻ ഇടയാക്കിയിരുന്നു.
എന്നാൽ, തർക്കങ്ങൾ പരിഹരിച്ച് ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറക്കുന്നതോടെ ആഗോള വിപണിയിലേക്കുള്ള എണ്ണ വിതരണം തടസ്സമില്ലാതെ പുനഃസ്ഥാപിക്കപ്പെടും. ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിലെ ഈ വിലക്കുറവ് വൻ ആശ്വാസമാണ് സമ്മാനിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
