ബുധനാഴ്‌ച, ജൂൺ 17, 2026
Top StoriesUSA

വൈറ്റ് ഹൗസ് അത്താഴ വിരുന്നിനിടെ വെടിവെപ്പ്; ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി, പ്രതി പിടിയിൽ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പ് ലോകത്തെ നടുക്കി.

ശനിയാഴ്ച രാത്രി വാഷിംഗ്ടൺ ഹിൽട്ടണിൽ നടന്ന വിരുന്നിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ്രസിഡന്റ് ട്രംപിനെ ഉടൻ തന്നെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ സ്റ്റേജിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

വിരുന്ന് നടന്നുകൊണ്ടിരിക്കെ പെട്ടെന്ന് വെടിയൊച്ചകൾ കേൾക്കുകയായിരുന്നു. “വെടിവെപ്പ് നടക്കുന്നു” എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വിളിച്ചുപറഞ്ഞതോടെ പരിഭ്രാന്തി പടർന്നു.

സീക്രട്ട് സർവീസ് ഏജന്റുമാർ മിന്നൽ വേഗത്തിൽ സ്റ്റേജിലേക്ക് ഇരച്ചുകയറുകയും ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും സുരക്ഷാ കവചമൊരുക്കി അവിടെനിന്നും മാറ്റുകയും ചെയ്തു. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, മറ്റ് മന്ത്രിമാർ എന്നിവരെയും ഉടനടി സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു.

വെടിവെപ്പിന്റെ ലക്ഷ്യം വ്യക്തമല്ലെങ്കിലും പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത വിരുന്നിലുണ്ടായ ഈ സുരക്ഷാ വീഴ്ച ഗൗരവകരമായാണ് അധികൃതർ കാണുന്നത്.

താൻ സുരക്ഷിതനാണെന്നും അക്രമിയെ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തിയെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി അറിയിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ ധീരമായ നടപടിയെ അദ്ദേഹം അഭിനന്ദിച്ചു. വൈറ്റ് ഹൗസിലേക്ക് മടങ്ങിയ ട്രംപ് ഉടൻ തന്നെ പ്രത്യേക വാർത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

നിലവിൽ വിരുന്ന് നടന്ന ഹോട്ടലും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്ന് സീക്രട്ട് സർവീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group