സൗദിയിൽ വാഹനങ്ങളിൽ കൂളിംഗ് ഫിലിം പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ വ്യക്തമാക്കി ട്രാഫിക് വകുപ്പ്; നിയമം ലംഘിച്ചാൽ 900 റിയാൽ വരെ പിഴ
സൗദി അറേബ്യയിൽ വാഹനങ്ങളുടെ ഗ്ളാസ്സിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിച്ചില്ലെങ്കിൽ 900 റിയാൽ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി.
വാഹനങ്ങളുടെ ടിൻ്റിങ് സംബന്ധിച്ച് ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
വാഹനത്തിൻ്റെ പിൻഭാഗത്തെ ഗ്ലാസുകളിൽ പരമാവധി 30 ശതമാനം വരെ മാത്രമേ ടിൻ്റിങ് അനുവദിക്കൂ. സുരക്ഷയും സ്വകാര്യതയും ഒരുപോലെ ഉറപ്പാക്കാനാണ് ഈ പരിധി നിശ്ചയിച്ചിരിക്കുന്നത്.
ഇത് വാഹനത്തിനുള്ളിലെ ചൂട് കുറയ്ക്കാനും സൂര്യപ്രകാശമേൽക്കുന്നത് തടയാനും സഹായിക്കുമെങ്കിലും യാത്രക്കാരുടെ കാഴ്ചയ്ക്ക് തടസ്സമാകരുത്.
സുരക്ഷിതമായ ഡ്രൈവിംഗിന് ആവശ്യമായ വ്യക്തമായ കാഴ്ച ഉറപ്പാക്കുന്നതിനായി, മുൻവശത്തെ പ്രധാന ഗ്ലാസിൽ കാഴ്ച മറക്കുന്ന രീതിയിൽ ടിൻ്റിങ് ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
കാഴ്ച്ചയെ ബാധിക്കുന്ന തരത്തിൽ പ്രതിഫലിക്കുന്ന അല്ലെങ്കിൽ കണ്ണാടി പോലുള്ള ടിൻ്റിങ് ഫിലിമുകൾ ഉപയോഗിക്കാൻ പാടുള്ളതല്ല. കൂടാതെ, ഗ്ലാസുകളിൽ ഡ്രൈവറുടെ കാഴ്ചയെ മറയ്ക്കുന്ന തരത്തിലുള്ള ചിത്രങ്ങളോ മറ്റ് അലങ്കാര വസ്തുക്കളോ പതിക്കുന്നതിനും കർശന വിലക്കുണ്ട്.
നിയമം ലംഘിക്കുന്നവർക്ക് 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ഡ്രൈവിംഗ് സുരക്ഷയും യാത്രക്കാരുടെ സ്വകാര്യതയും മുൻനിർത്തി കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളാണ് ട്രാഫിക് വിഭാഗം ഇതിനായി നിശ്ചയിച്ചിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
