ഞായറാഴ്‌ച, ജൂലൈ 12, 2026
GCCMiddle EastTop Stories

ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ വൻ മിസൈൽ-ഡ്രോൺ ആക്രമണം; വിമാന സർവീസുകൾ തടസ്സപ്പെട്ടു

അമേരിക്ക ഇറാന് നേരെ മൂന്നാം ഘട്ട വ്യോമാക്രമണം നടത്തിയതിന് പ്രതികാരമായി, അയൽരാജ്യങ്ങളായ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ വൻതോതിൽ മിസൈലുകളും സ്ഫോടകവസ്തുക്കൾ നിറഞ്ഞ ഡ്രോണുകളും വർഷിച്ചു.

ഞായറാഴ്ച പുലർച്ചെയാണ് യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് ആക്രമണ പരമ്പരയുണ്ടായത്.

ഗൾഫ് രാജ്യങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ സൈനിക താവളങ്ങളെയും റഡാർ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് തങ്ങൾ ബാലിസ്റ്റിക് മിസൈലുകൾ അയച്ചതെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു.

ഖത്തറിലെ പ്രമുഖ യുഎസ് സൈനിക താവളമായ ‘അൽ ഉദൈദ്’ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ മിസൈൽ ആക്രമണം. ബേസിന്റെ കമാൻഡ് ആസ്ഥാനവും യുദ്ധവിമാനങ്ങളുടെ മെയിന്റനൻസ് സെന്ററും തകർത്തതായാണ് ഇറാന്റെ അവകാശവാദം.

കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ വ്യാപകമായി ഡ്രോൺ ആക്രമണം നടത്തി. ബഹ്‌റൈനിൽ പുലർച്ചെ തന്നെ വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങി.

ഒമാനിലെ ദുകം തുറമുഖത്ത് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് ഇന്ധനവും മറ്റ് ലോജിസ്റ്റിക്സ് സഹായവും നൽകുന്ന പ്ലാറ്റ്‌ഫോമുകൾക്ക് നേരെയും ശക്തമായ ആക്രമണമുണ്ടായതായി ഐആർജിസി അവകാശപ്പെട്ടു.

ആക്രമണത്തെ തുടർന്ന് യുഎഇ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ ജനങ്ങൾക്ക് അടിയന്തിര മൊബൈൽ അലേർട്ടുകൾ ലഭിച്ചു. ജനങ്ങളോട് വീടുകളിൽ തന്നെ തുടരാനും തുറസ്സായ സ്ഥലങ്ങളിൽ ഇറങ്ങരുതെന്നും സുരക്ഷാ മന്ത്രാലയങ്ങൾ കർശന നിർദ്ദേശം നൽകി.

യുഎഇക്ക് നേരെ വന്ന ഇറാന്റെ മിസൈലുകളെയും ഡ്രോണുകളെയും തങ്ങളുടെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തന്നെ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രാജ്യത്തുടനീളം കേട്ട സ്ഫോടന ശബ്ദങ്ങൾ മിസൈലുകൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഉണ്ടായതാണെന്നും രാജ്യം സുരക്ഷിതമാണെന്നും യുഎഇ വ്യക്തമാക്കി. ഖത്തർ പ്രതിരോധ മന്ത്രാലയവും തങ്ങളുടെ അതിർത്തിക്കുള്ളിലേക്ക് വന്ന മിസൈൽ വിജയകരമായി വെടിവെച്ചിട്ടതായി അറിയിച്ചു.

ഗൾഫ് മേഖലയിലുടനീളം യുദ്ധസാഹചര്യം ഉടലെടുത്തതോടെ ദുബായ്, അബുദാബി, ദോഹ എയർപോർട്ടുകൾ വഴിയുള്ള വിമാന സർവീസുകൾ കനത്ത പ്രതിസന്ധിയിലാണ്. യുദ്ധമേഖലയ്ക്ക് മുകളിലൂടെയുള്ള ആകാശപാതകൾ പൂർണ്ണമായും ഒഴിവാക്കിയാണ് നിലവിൽ സർവീസുകൾ നടത്തുന്നത്. പല വിമാനങ്ങളും സുരക്ഷിത താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.

ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിച്ച സൈപ്രസ് പതാകയുള്ള വാണിജ്യ കപ്പലിന് നേരെ ഇറാൻ വെടിയുതിർത്തതിനെ തുടർന്നാണ് അമേരിക്ക ഇറാന്റെ റഡാർ, മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ മൂന്നാം ഘട്ട വ്യോമാക്രമണം നടത്തിയത്.

ഇതിന് പിന്നാലെയാണ് അമേരിക്കയെ സഹായിക്കുന്നു എന്ന് ആരോപിച്ച് ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ പരസ്യമായ യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ എണ്ണ വിതരണത്തെയും കപ്പൽ ഗതാഗതത്തെയും ഈ നീക്കം ദോഷകരമായി ബാധിക്കുമെന്നതിനാൽ ലോകരാജ്യങ്ങൾ അതീവ ആശങ്കയോടെയാണ് സാഹചര്യത്തെ വീക്ഷിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group