എബോള വ്യാപന മുന്നറിയിപ്പ്; മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്കേർപ്പെടുത്തി സൗദി അറേബ്യ, 21 ദിവസത്തെ യാത്രാ വിവരങ്ങൾ പരിശോധിക്കും
എബോള വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്കേർപ്പെടുത്തി സൗദി അറേബ്യ.
ഇതിനുപുറമേ, ഈ മൂന്ന് രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്കായി എല്ലാത്തരം വിസകൾ അനുവദിക്കുന്നതും സൗദി അറേബ്യ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC), ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര താൽക്കാലികമായി നിരോധിച്ചിരിക്കുന്നത്.
സൗദിയിൽ പ്രവേശിക്കുന്നതിന് മുൻപുള്ള 21 ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങളിൽ എവിടെയെങ്കിലും താമസിച്ചിട്ടുള്ള യാത്രക്കാർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല.
എബോള ബാധിത പ്രദേശങ്ങളുടെ അയൽരാജ്യങ്ങളായ റുവാണ്ട, ബുറുണ്ടി, ടാൻസാനിയ, റിപ്പബ്ലിക് ഓഫ് കോംഗോ (ബ്രാസാവില്ലെ) എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവർക്കായി എൻട്രി പോയിന്റുകളിൽ ഹെൽത്ത് സ്ക്രീനിങ് നടപടികളും നിരീക്ഷണങ്ങളും സൗദി ശക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ പൊതുജനാരോഗ്യ സാഹചര്യം നിലവിൽ പൂർണ്ണമായും സുരക്ഷിതവും സുസ്ഥിരവുമാണ്. മുൻകരുതൽ നടപടികൾ ആരംഭിച്ചതു മുതൽ രാജ്യത്ത് ഒരൊറ്റ എബോള കേസോ അല്ലെങ്കിൽ എബോള ലക്ഷണങ്ങളുള്ള സംശയാസ്പദമായ കേസോ റിപ്പോർട്ട് ചെയ്തിട്ടില്ല.
പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള പതിവ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ പുതിയ യാത്രാ നിയന്ത്രണങ്ങൾ.
ദേശീയ-അന്തർദേശീയ ആരോഗ്യ ഏജൻസികളുമായി സംയോജിച്ച് സൗദിയുടെ ഹെൽത്ത് റിസ്ക് മോണിറ്ററിങ് ആൻഡ് റെസ്‌പോൺസ് സിസ്റ്റം (ആരോഗ്യ നിരീക്ഷണ സംവിധാനം) അതീവ ജാഗ്രതയോടെയാണ് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
