തിങ്കളാഴ്‌ച, ജൂലൈ 13, 2026
Middle EastTop Stories

ട്രംപിന്റെ അവകാശവാദങ്ങൾ വെറും ഭാവന; ഹോർമൂസ് കടലിടുക്കിലെ യാഥാർത്ഥ്യം മറ്റൊന്ന്

പശ്ചിമേഷ്യൻ യുദ്ധമുഖത്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തുന്ന അവകാശവാദങ്ങളും യഥാർത്ഥ സാഹചര്യവും തമ്മിൽ കടുത്ത വൈരുദ്ധ്യമെന്ന് റിപ്പോർട്ടുകൾ.

ഞായറാഴ്ച രാവിലെ അമേരിക്കൻ ടെലിവിഷൻ ചർച്ചകളിൽ പങ്കെടുത്ത യുഎസ് പ്രസിഡന്റ്, തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് ഇപ്പോഴും തുറന്നുതന്നെ കിടക്കുകയാണെന്ന് ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. എന്നാൽ യഥാർത്ഥ സാഹചര്യം ഇതിൽ നിന്നും തികച്ചും വിഭിന്നമാണ്.

ഹോർമൂസ് കടലിടുക്ക് ഒരു അന്താരാഷ്ട്ര കപ്പൽ പാതയാണെന്നും, അവിടെ ആർക്കൊക്കെ യാത്ര ചെയ്യാം, റൂട്ടുകൾ എന്തായിരിക്കണം എന്നൊന്നും തീരുമാനിക്കാനോ വാണിജ്യ കപ്പലുകളെ ആക്രമിക്കാനോ ഇറാന് യാതൊരു അവകാശവുമില്ലെന്നാണ് അമേരിക്കയുടെ ഔദ്യോഗിക നിലപാട്.

ഈ കാര്യങ്ങൾ പരസ്യമായി അംഗീകരിക്കാൻ ഇറാന് അമേരിക്ക അന്ത്യശാസനം നൽകിയിരുന്നുവെങ്കിലും ഇറാൻ അത് പൂർണ്ണമായും തള്ളിക്കളയുകയായിരുന്നു. അമേരിക്കയുടെ അന്ത്യശാസനം ഇറാൻ അവഗണിച്ചതോടെയാണ് യുഎസ് സൈന്യം മൂന്നാം ഘട്ട അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചത്.

ഇറാന്റെ മിസൈൽ ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെ ഏകദേശം 140 ഓളം തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിലാണ് യുഎസ് ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയത്, എന്നിട്ടും ഇറാൻ വഴങ്ങുന്നില്ല.

യുഎസ് പ്രസിഡന്റ് ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. ആഗോള ധനകാര്യ വിപണിയെയും എണ്ണ വിപണിയെയും ഈ യുദ്ധം ബാധിച്ചിട്ടില്ലെന്നും കപ്പൽ പാത സുരക്ഷിതമാണെന്നും ലോകത്തിന് മുന്നിൽ കാണിക്കാൻ അദ്ദേഹം പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാൽ, ഹോർമൂസ് കടലിടുക്കിൽ കപ്പൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം.

അമേരിക്കയുടെ കനത്ത സൈനിക ആക്രമണത്തിന് മുന്നിലും ഒട്ടും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇറാൻ. തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും കപ്പൽ പാത തുറക്കില്ലെന്നും ഇറാൻ വ്യക്തമാക്കുന്നു.

വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ആഗോള സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം. വരും ദിവസങ്ങളിൽ അമേരിക്കൻ സൈന്യത്തിന്റെ ഭാഗത്തുനിന്നും ഇനിയും കടുത്ത നീക്കങ്ങൾ ഉണ്ടായേക്കുമെന്നാണ് പെന്റഗണിൽ നിന്നുള്ള സൂചനകൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group