ബുധനാഴ്‌ച, സെപ്റ്റംബർ 2, 2026
Middle EastTop Stories

ബഹ്‌റൈൻ, ജോർദാൻ, ഇറാഖ്, യു.എ.ഇ എന്നിവിടങ്ങളിലെ യു.എസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം

തെക്കൻ ഇറാനിലെ ജനവാസ മേഖലയിലുണ്ടായ യു.എസ് വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ വൻ തിരിച്ചടിയുമായി ഇറാൻ.

ബഹ്‌റൈൻ, ജോർദാൻ, ഇറാഖ്, യു.എ.ഇ എന്നിവിടങ്ങളിലെ യു.എസ് താവളങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്.

ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ ഒരു വിവാഹച്ചടങ്ങ് നടന്ന വീടിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ കുട്ടിയടക്കം കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമായാണ് വ്യാപകമായ തിരിച്ചടിക്ക് ഇറാൻ മുതിർന്നത്.

ഗൾഫ് മേഖലയിലുടനീളമുള്ള യു.എസ് സൈനിക സാന്നിധ്യത്തെ ലക്ഷ്യമിട്ടാണ് ഇറാൻ ഒരേസമയം മറുപടി ആക്രമണം അഴിച്ചുവിട്ടത്. അഖബയിലെ യു.എസ് താവളങ്ങൾക്കും ‘ക്യാമ്പ് ടിറ്റിൻ’ സൈനിക കേന്ദ്രത്തിനും നേരെ ഇറാന്റെ മിസൈൽ ആക്രമണമുണ്ടായി.

ബഹ്‌റൈനിലെ ഷെയ്ഖ് ഈസ എയർ ബേസിലെ യു.എസ് കേന്ദ്രങ്ങൾക്ക് നേരെ വൻതോതിൽ ഡ്രോൺ ആക്രമണമുണ്ടായി.ഇറാഖ്, കുവൈറ്റ്, യു.എ.ഇ: ഈ രാജ്യങ്ങളിൽ സ്ഥിതി ചെയ്യുന്ന വിവിധ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യു.എസ് ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടതിന് പിന്നാലെ മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. മേഖലയിൽ സംഘർഷം കടുക്കുന്നത് അന്താരാഷ്ട്ര സമൂഹത്തെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group