ശനിയാഴ്‌ച, മെയ്‌ 30, 2026
Top StoriesUSA

ഇറാൻ യുദ്ധം അമേരിക്കയ്ക്ക് വരുത്തിവെക്കുന്നത് ഭീമമായ സാമ്പത്തിക ബാധ്യത; കണക്കുകൾ പുറത്ത്

ഇറാനുമായി നിലനിൽക്കുന്ന സൈനിക സംഘർഷങ്ങൾ അമേരിക്കൻ നികുതിദായകർക്ക് മേൽ അത്യധികമായ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നതെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

യുദ്ധച്ചെലവുകൾ തത്സമയം നിരീക്ഷിക്കുന്ന ഔദ്യോഗിക ‘ഇറാൻ വാർ കോസ്റ്റ് ട്രാക്കർ’ പുറത്തുവിട്ട കണക്കുകൾ പ്രകാരം യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ സൈനിക നീക്കങ്ങളിലൊന്നായി ഇത് മാറുകയാണ്.

അമേരിക്കൻ പ്രതിരോധ മന്ത്രാലയമായ പെന്റഗൺ യുഎസ് കോൺഗ്രസിന് നൽകിയ ഔദ്യോഗിക വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

യുദ്ധം തുടങ്ങി ആദ്യത്തെ ആറ് ദിവസത്തിനുള്ളിൽ മാത്രം 11.3 ബില്യൺ ഡോളറിലധികം (ഏകദേശം 107,350 കോടി രൂപ) അമേരിക്കയ്ക്ക് ചെലവഴിക്കേണ്ടി വന്നു. ആദ്യ ആഴ്ചയ്ക്ക് ശേഷവും യുദ്ധ മുന്നണികളിലെ ആവശ്യങ്ങൾക്കായി പ്രതിദിനം ശരാശരി 1 ബില്യൺ ഡോളർ (9500 കോടി രൂപ) വീതം അമേരിക്ക അധികമായി ചെലവിട്ടുകൊണ്ടിരിക്കുന്നു.

നിലവിലെ ലൈവ് ട്രാക്കർ കണക്കുകൾ പ്രകാരം യുദ്ധം ആരംഭിച്ച് മൂന്ന് മാസം പിന്നിടുമ്പോൾ അമേരിക്കയുടെ ആകെ നികുതിപ്പണം ഇതിനകം തന്നെ 96 ബില്യൺ ഡോളർ കടന്നിരിക്കുകയാണ്

യുദ്ധത്തിന്റെ ആദ്യ മണിക്കൂറുകളിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കാൻ വൻതോതിലുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളാണ് യുഎസ് ഉപയോഗിച്ചത്.

ആദ്യ 48 മണിക്കൂറിനുള്ളിൽ മാത്രം എയർ-ഡിഫൻസ് ഇന്റർസെപ്റ്ററുകൾക്കായി 10 ബില്യൺ ഡോളറിലധികം ചെലവഴിച്ചതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ടോമാഹോക്ക് മിസൈലുകൾ, താഡ് (THAAD) ഇന്റർസെപ്റ്ററുകൾ എന്നിവയുടെ അമിതമായ ഉപയോഗം അമേരിക്കയുടെ ആയുധശേഖരത്തിൽ വലിയ കുറവുണ്ടാക്കിയിട്ടുണ്ട്.

ആവശ്യകതയ്ക്ക് അനുസരിച്ച് ആയുധങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ സാധിക്കാത്തത് ആഗോളതലത്തിൽ മറ്റ് മേഖലകളിലുള്ള അമേരിക്കയുടെ പ്രതിരോധ സുരക്ഷയെപ്പോലും ബാധിക്കാനിടയുണ്ടെന്ന് സൈനിക വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa