തിങ്കളാഴ്‌ച, ജൂൺ 8, 2026
Middle EastTop Stories

ഹൈഫയിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; ഏഴ് നില കെട്ടിടം തകർന്നു, നിരവധി പേർക്ക് പരിക്ക്

ഇസ്രായേലിലെ തുറമുഖ നഗരമായ ഹൈഫയിൽ ഇറാന്റെ അതിശക്തമായ ബാലിസ്റ്റിക് മിസൈൽ പതിച്ചു. നഗരത്തിലെ ഏഴു നിലകളുള്ള ഒരു പാർപ്പിട സമുച്ചയത്തിന് നേരെയാണ് മിസൈൽ നേരിട്ട് പതിച്ചത്.

400 കിലോ സ്ഫോടകവസ്തുക്കൾ വഹിച്ചെത്തിയ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് കെട്ടിടത്തിൽ പതിക്കുകയായിരുന്നു. ആക്രമണത്തിൽ കെട്ടിടം ഭാഗികമായി തകരുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.

ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാൻ ഹോം ഫ്രണ്ട് കമാൻഡും അഗ്നിശമന സേനയും വൻതോതിലുള്ള രക്ഷാപ്രവർത്തനമാണ് നടത്തുന്നത്.

തകർന്ന കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്ന് 82 വയസ്സുള്ള ഒരാളെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇദ്ദേഹത്തെ ഉടൻ തന്നെ അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റവരിൽ പത്ത് മാസം പ്രായമുള്ള ഒരു കുഞ്ഞും ഉൾപ്പെടുന്നു. തലയ്ക്ക് പരിക്കേറ്റ കുഞ്ഞിന്റെ നില തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു. 77-ഉം 38-ഉം വയസ്സുള്ള രണ്ട് സ്ത്രീകൾക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തെത്തുടർന്നുണ്ടായ മാനസികാഘാതത്തിന് നിരവധി പേർ ചികിത്സ തേടിയിട്ടുണ്ട്.

പ്രദേശം മുഴുവൻ പുകയും തകർന്ന കോൺക്രീറ്റ് കഷ്ണങ്ങളും ചില്ലുകളും കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നുവെന്ന് ആക്രമണം നടന്ന സ്ഥലത്ത് എത്തിയ മെഡിക്കൽ സംഘം വിവരിച്ചു.

താഴത്തെ നിലകളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പ്രദേശവാസികൾ അറിയിച്ചു. കൈകൾ കൊണ്ട് കോൺക്രീറ്റ് പാളികൾ മാറ്റിയാണ് ഗുരുതരമായി പരിക്കേറ്റ പ്രായമായ വ്യക്തിയെ പുറത്തെടുത്തത്.

മൂന്ന് പേരെ കാണാനില്ല എന്ന് റിപോർട്ടുണ്ട്. കൂടുതൽ ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഡ്രോണുകളും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്.

മിസൈൽ നേരിട്ട് പതിച്ചതിനാൽ കെട്ടിടത്തിന്റെ ഘടനയ്ക്ക് വലിയ ആഘാതം സംഭവിച്ചിട്ടുണ്ട്, ഇത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നു. ഇറാൻ ആക്രമണം ശക്തമാക്കിയതോടെ ഇസ്രായേലിലെ പ്രധാന നഗരങ്ങളെല്ലാം അതീവ ജാഗ്രതയിലാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group