ബുധനാഴ്‌ച, ജൂൺ 3, 2026
KuwaitMiddle EastTop Stories

ഇറാൻ നയതന്ത്രജ്ഞരെ പുറത്താക്കി കുവൈറ്റ്; എയർപോർട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ, 63 പേർക്ക് പരിക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ വിമാനത്താവളത്തിലുണ്ടായ സ്ഫോടനത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു.

കുവൈറ്റിലെ ഇന്ത്യൻ എംബസി തങ്ങളുടെ ഔദ്യോഗിക ‘X’ (ട്വിറ്റർ) അക്കൗണ്ടിലൂടെ ഇന്ത്യൻ പൗരന്റെ ദാരുണമായ മരണത്തിൽ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി.

ആക്രമണങ്ങളിൽ 63 പേർക്ക് പരിക്കേറ്റതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ ഏഴുപേരെ അടിയന്തരമായി ഗുരുതരമായ ശസ്ത്രക്രിയകൾക്ക് വിധേയരാക്കിയതായും മന്ത്രാലയം വ്യക്തമാക്കി

ബുധനാഴ്ച പുലർച്ചെ മുതൽ കുവൈറ്റ് വ്യോമാതിർത്തി ലക്ഷ്യമാക്കി ഇറാനിൽ നിന്ന് തൊടുത്ത 13 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും തങ്ങൾ പ്രതിരോധിച്ചതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇതിൽ പലതും ജനവാസ മേഖലകൾക്ക് മുകളിൽ വെച്ചാണ് വെടിവെച്ചിട്ടത്. ഇതിന്റെ അവശിഷ്ടങ്ങൾ പലയിടങ്ങളിലായി വീണിട്ടുണ്ടെന്നും, അത്തരം സ്ഥലങ്ങളിലേക്ക് പൊതുജനങ്ങൾ പോകരുതെന്നും മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ആക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി കുവൈറ്റ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. കുവൈറ്റിലെ ഇറാന്റെ നയതന്ത്ര മിഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ‘പെർസോണ നോൺ ഗ്രാറ്റ’ ആയി പ്രഖ്യാപിക്കുകയും രാജ്യം വിടാൻ ഉത്തരവിടുകയും ചെയ്തു.

പുറത്താക്കപ്പെട്ട രണ്ട് നയതന്ത്രജ്ഞരും 24 മണിക്കൂറിനകം കുവൈറ്റ് വിടണമെന്ന് മന്ത്രാലയം കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാന്റെ ഭാഗത്തുനിന്നുണ്ടായ “ക്രൂരവും നിരന്തരവുമായ അധിനിവേശത്തിൽ” ഔദ്യോഗികമായി കടുത്ത പ്രതിഷേധം അറിയിക്കുന്നതിനായി കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ഇറാന്റെ ചാർജ് ഡി അഫയേഴ്സിനെ നേരിട്ട് വിളിച്ചുവരുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa