യുദ്ധം തുടങ്ങുന്നതിന് മുൻപുള്ള സ്ഥാനത്തേക്ക് ഇസ്രായേൽ പിൻവാങ്ങണം; മുന്നറിയിപ്പുമായി ഇറാൻ ഖുദ്‌സ് ഫോഴ്‌സ് തലവൻ ഇസ്മായിൽ ഖാനി
ലെബനനിൽ നിലവിൽ ഇസ്രായേൽ സൈന്യം നിലയുറപ്പിച്ചിരിക്കുന്ന മുൻനിരകളിൽ നിന്ന് അവർ പൂർണ്ണമായി പിൻവാങ്ങണമെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) വിദേശ വിഭാഗമായ ‘ഖുദ്‌സ് ഫോഴ്‌സ്’ തലവൻ ഇസ്മായിൽ ഖാനി ആവശ്യപ്പെട്ടു.
ഇറാന്റെ സഖ്യകക്ഷിയായ ഹിസ്ബുള്ളയുമായി ഇസ്രായേൽ ശക്തമായ പോരാട്ടം തുടരുന്ന പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.
ഇറാന്റെ ആഭ്യന്തര സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച സന്ദേശത്തിലൂടെയാണ് ഖാനി ഇസ്രായേലിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
ലെബനനിലെ പ്രതിരോധ നീക്കങ്ങളെ പിന്തുണയ്ക്കുക എന്നത് നമ്മൾ എല്ലാവരുടെയും കടമയാണ്. ഇസ്രായേലിനെ ഈ മേഖലയിൽ നിന്ന് തുടച്ചുനീക്കുക എന്നത് മുസ്‌ലിംകൾക്ക് നേടിയെടുക്കാൻ കഴിയുന്ന ഒരു ലക്ഷ്യമാണ്.
ഈ 40 ദിവസത്തെ യുദ്ധം ആരംഭിക്കുന്നതിന് മുൻപ് ഇസ്രായേൽ എവിടെയായിരുന്നുവോ, ആ പഴയ സ്ഥാനങ്ങളിലേക്ക് ഈ അധിനിവേശ ശക്തി പിൻവാങ്ങുക എന്നതാണ് പ്രതിരോധ സഖ്യത്തിന്റെ ഏറ്റവും കുറഞ്ഞ ആവശ്യം.
ലെബനനിൽ ഇസ്രായേൽ നടത്തുന്ന സൈനിക അധിനിവേശത്തിനെതിരെ ഹിസ്ബുള്ളയും ഇറാനും കടുത്ത പ്രതിരോധം തുടരുമെന്ന പ്രഖ്യാപനമാണ് ഖുദ്‌സ് ഫോഴ്‌സ് തലവന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
ലെബനന്റെ മണ്ണിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പൂർണ്ണമായി പിൻവലിക്കാതെ മേഖലയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന മുന്നറിയിപ്പാണ് ഇറാൻ ഇതിലൂടെ നൽകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
