തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലുള്ള വിദേശികൾക്ക് മാർച്ച് മുതൽ മെയ് വരെ അവധി ലഭിക്കില്ലേ ? പ്രചരിക്കുന്ന വാർത്തയുടെ യാഥാർത്ഥ്യമെന്ത് ?

ജിദ്ദ: സൗദിയിലുള്ള വിദേശികൾക്ക് അടുത്ത മാർച്ച് 15 മുതൽ മെയ് 30 വരെ സ്വദേശങ്ങളിലേക്ക് അവധിക്ക് പോകാൻ സാധിക്കില്ലെന്ന തരത്തിൽ ഒരു പ്രചാരണം കഴിഞ്ഞ ദിവസം മുതൽ വ്യാപകമായി കാണുന്നുണ്ട്.

സൗദി ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് വെസ്റ്റേൺ റീജ്യണിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് അയച്ച ഒരു സന്ദേശത്തിൻ്റെ കോപ്പിയാണു ഈ പ്രചാരണത്തിനു ബലമായി കൊടുത്തിട്ടുള്ളത്.

വെസ്റ്റേൺ റിജ്യൺ-മക്ക ഹെൽത്ത് കെയർ ക്ളസ്റ്റർ തലവന്മാർക്ക് അയച്ച സന്ദേശത്തിൽ മാർച്ച് 15 മുതൽ മെയ് 30 വരെയുള്ള കാലയളവിൽ ജീവനക്കാരുടെ വെക്കേഷനടക്കമുള്ള എല്ലാ വിധത്തിലുമുള്ള യാത്രകളും നിർത്തി വെക്കാനാണു ആവശ്യപ്പെട്ടിട്ടുള്ളത്.

എമർജൻസി സാഹചര്യങ്ങളിൽ ലീവ് അനുവദിക്കാമെന്നും എന്നാൽ അതിനു കേന്ദ്രത്തിലെ മേധാവിയുടെ സമ്മതം ബന്ധപ്പെട്ട ഏരിയയിലെ ആരോഗ്യ മേധാവിയുടെ അറിവോടെ ലഭിച്ചിരിക്കണം എന്നതും നിബന്ധനയായി പറയുന്നുണ്ട്.

ഈ പ്രചരിക്കുന്ന സർക്കുലർ ആരോഗ്യ മേഖലയിലുള്ള സ്റ്റാഫിനെ ഉദ്ദേശിച്ച് മാത്രമുള്ളതാണെന്നത് ലെറ്റർ ഹെഡിൽ നോക്കിയാൽ തന്നെ ആർക്കും വ്യക്തമാകുന്ന ഒരു കാര്യമാണു, സർക്കാർ ആശുപത്രികളിലെ ജീവനക്കാരെയാണു അധികൃതർ ഇത് വഴി ലക്ഷ്യമാക്കുന്നത്.

എന്നാൽ പല സുഹൃത്തുക്കളും ഈ സർക്കുലർ സൗദിയിലെ മുഴുവൻ വിദേശികൾക്കും ബാധകമാണെന്ന തരത്തിൽ പൊടിപ്പും തൊങ്ങലും വെച്ച് വലിയ തോതിൽ തന്നെ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.

ഇത് സൗദിയിലെ വിദേശികൾക്ക് മൊത്തത്തിൽ ഉള്ളതല്ലെന്നും മക്ക-വെസ്റ്റേൺ റിജ്യണിലെ ആരോഗ്യ മേഖലയിലെ സർക്കാർ ജീവനക്കാരെ ലക്ഷ്യമാക്കിയുള്ള ഇൻ്റേണൽ മെമ്മൊ മാത്രമാണെന്നും തിരിച്ചറിഞ്ഞ് അനാവശ്യ പ്രചാരണങ്ങളിൽ നിന്ന് ജനങ്ങൾ പിന്മാറേണ്ടിയിരിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്