വ്യാഴാഴ്‌ച, ജൂലൈ 23, 2026
Middle EastSaudi ArabiaTop Stories

ചെങ്കടലിൽ സൗദി കപ്പലുകൾക്ക് നേരെ ഹുത്തി ആക്രമണം; കപ്പലിൽ തീപിടുത്തം, ജീവനക്കാർ സുരക്ഷിതരെന്ന് ടിജിഎ

റിയാദ്: ചെങ്കടലിൽ സഞ്ചരിക്കുകയായിരുന്ന സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘എൻസെലിയ’ എന്ന എണ്ണക്കപ്പലിന് നേരെ ഹുത്തി മിലിഷ്യ ആക്രമണം നടത്തിയതായി സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി സ്ഥിരീകരിച്ചു.

ആക്രമണത്തെ തുടർന്ന് കപ്പലിന്റെ മുൻഭാഗത്ത് തീപിടുത്തമുണ്ടായെങ്കിലും ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സൗദി തീരത്ത് നിന്ന് ഏകദേശം 70 നോട്ടിക്കൽ മൈൽ (130 കിലോമീറ്റർ) അകലെ വെച്ചാണ് കപ്പലിന് നേരെ ആക്രമണമുണ്ടായതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് കേന്ദ്രം വ്യക്തമാക്കി.

സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള എൻസെലിയ, ലൈലഎന്നീ രണ്ട് കൂറ്റൻ എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ട് ഒരേസമയം സംയുക്ത ആക്രമണം നടത്തിയതായി ഹുത്തി മിലിഷ്യകാശികൾകാശികൾ അവകാശപ്പെട്ടു. ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.

സൗദിക്കെതിരെയുള്ള തിരിച്ചടിയുടെ ഭാഗമായാണ് ഈ ആക്രമണമെന്നാണ് ഹുത്തികൾ വിശേഷിപ്പിച്ചത്. “ഉപരോധത്തിന് പകരം ഉപരോധം” എന്ന നയമാണ് തങ്ങളുടേതെന്നും, കഴിഞ്ഞ 12 വർഷമായി സൗദി അറേബ്യ യമൻ ജനതയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധത്തിന് സമാനമായ രീതിയിൽ തിരിച്ചടിക്കാൻ സമയമായെന്നും ഹുത്തി വക്താക്കൾ പ്രസ്താവിച്ചു.

ആക്രമണത്തിന് ഇരയായ കപ്പലിലെ ജീവനക്കാരെ സുരക്ഷിതമാക്കാനും, കപ്പലിന്റെ സുരക്ഷ ഉറപ്പാക്കാനും, കടൽ പരിസ്ഥിതിക്ക് ആഘാതമുണ്ടാകാതിരിക്കാനും ആവശ്യമായ അടിയന്തിര മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിന് പിന്നാലെ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ഗതാഗത പാതകളിലൊന്നായ ബാബ് അൽ-മന്ദബ് കടലിടുക്കിലും ആക്രമണങ്ങൾ ശക്തമായത് ആഗോള ഊർജ്ജ വിതരണ ശൃംഖലയെ വലിയ തോതിൽ ബാധിച്ചേക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.

വാണിജ്യ കപ്പലുകളുടെയും അതിലെ ജീവനക്കാരുടെയും സുരക്ഷ ഉറപ്പുനൽകുന്ന അന്താരാഷ്ട്ര സമുദ്രനിയമങ്ങളുടെയും കൺവെൻഷനുകളുടെയും നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് സൗദി പ്രസ്താവിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group