സൗദിയിൽ മയക്ക് മരുന്ന് കേസിൽ പിടിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നു; പ്രവാസികൾ ശ്രദ്ധിക്കേണ്ടത്
സൗദിയിൽ മയക്ക് മരുന്ന് കേസിൽ പിടിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്.സമീപകാലത്ത് മയക്ക് മരുന്ന് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യക്കാരിലധികവും ദുബൈയിൽ നിന്ന് സൗദിയിലേക്ക് വന്ന ട്രക്ക് ഡ്രൈവർമാരായിരുന്നു എന്നതാണ് വസ്തുത.
അൽ ഹസ്സ ജയിലിൽ മയക്ക് മരുന്ന് കേസിൽ കഴിയുന്ന 20 പേർ ട്രക്ക് ഡ്രൈവർമാരാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദുബൈയിൽ നിന്ന് സൗദിയിലേക്ക് വരുന്ന ചരക്ക് ലോറികളിൽ ഒളിപ്പിച്ചാണ് പലരും മയക്ക് മരുന്ന് കടത്തുന്നത്.വലിയ തുക പ്രതിഫലമായി ലഭിക്കും എന്നതാണ് ഡ്രൈവർമാരെ ഇത്തരത്തിലുള്ള കടത്തിനായി പ്രേരിപ്പിക്കുന്നത്.
മയക്ക് മരുന്ന് കേസിൽ റിയാദ് ജയിലിൽ കഴിയുന്ന രണ്ട് ഇന്ത്യക്കാർക്ക് 30 വർഷം തടവ് ശിക്ഷ സമീപകാലത്ത് വിധിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പ്രവാസികൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
സൗദിയിലേക്ക് മയക്ക് മരുന്ന് കടത്തിയാൽ വധശിക്ഷയാണ് പരമാവധി ശിക്ഷയെന്ന് ഓർക്കേണ്ടതുണ്ട്. താത്ക്കാലിക ലാഭത്തിനായി മയക്ക് മരുന്ന് കടത്തുന്നവർ തന്റെ കുടുംബത്തിന്റെ പ്രതീക്ഷയാണ് സ്വയം തകർക്കുന്നതെന്ന് ഓർക്കുക.
ഇതിനെല്ലാം പുറമെയാണ് മറ്റുള്ളവരുടെ പാർസലുകൾ സൗദിയിലേക്ക് കൊണ്ട് വരുന്നവരെ പഴയ കാലത്ത് കുടുക്കിയിരുന്ന തരത്തിലുള്ള ചതികൾ ഇപ്പോഴും ഉണ്ടെന്ന ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം. എത്ര പരിചയക്കാരായാലും ആരെയെങ്കിലും ഏൽപ്പിക്കാൻ വല്ലതും തന്നാൽ അത് സ്നേഹപൂർവ്വം നിരസിക്കാൻ പഠിക്കുക. ഒഴിവാക്കാൻ പറ്റാത്തവിധം ബന്ധപ്പെട്ടവരാണെങ്കിൽ ഏൽപ്പിക്കുന്ന സാധനം തുറന്ന് നോക്കി ഉറപ്പ് വരുത്തിയ ശേഷം മാത്രം ലഗേജിൽ ഉൾപ്പെടുത്തിയാൽ മതി.
ചുരുക്കത്തിൽ സൗദിയുടെ വ്യോമ, കര, കടൽ അതിർത്തികളിലെ കസ്റ്റംസ് പരിശോധനകൾ വളരെ ശക്തമാണെന്നും അറിഞ്ഞോ അറിയാതെയോ നമ്മൾ ചെയ്യുന്ന അബദ്ധങ്ങൾ നമ്മുടെ കുടുംബത്തിന്റെ ആകെയുള്ള ആശ്രയമായ നമ്മളെത്തന്നെ ഇല്ലാതാക്കാൻ കാരണമാകുമെന്നും ഓർക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa