സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത: മൾട്ടിപ്പിൾ എൻട്രി വിസിറ്റിംഗ് വിസ പുനരാരംഭിച്ചു
ജിദ്ദ: സൗദി അറേബ്യയിൽ ഹജ്ജ് സീസണിനോടനുബന്ധിച്ച് താൽക്കാലികമായി നിർത്തിവെച്ചിരുന്ന മൾട്ടിപ്പിൾ എൻട്രി വിസിറ്റിംഗ് വിസകളുടെ വിതരണം പുനരാരംഭിച്ചു.
സിസ്റ്റത്തിൽ ഇന്ന് മുതൽ വിസകൾക്ക് അപേക്ഷിക്കാൻ സൗകര്യം ലഭ്യമായിത്തുടങ്ങി. ഇതോടെ, തങ്ങളുടെ കുടുംബങ്ങളെ സൗദിയിലേക്ക് കൊണ്ടുവരാൻ കാത്തിരുന്ന ആയിരക്കണക്കിന് പ്രവാസികളുടെ ആശങ്കകൾക്ക് വിരാമമായിരിക്കുകയാണ്.
ഹജ്ജ് നിയന്ത്രണങ്ങളുടെ ഭാഗമായി ഫെബ്രുവരി 2025 മുതൽ ഇന്ത്യയടക്കമുള്ള 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മൾട്ടിപ്പിൾ എൻട്രി വിസകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ഹജ്ജ് കഴിഞ്ഞാൽ ഈ നിയന്ത്രണങ്ങൾ നീങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതിനനുസരിച്ചുള്ള ഒരു നീക്കമാണ് ഇപ്പോൾ ഫാമിലി മൾട്ടിപ്പിൾ എൻട്രി വിസയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.
ഫാമിലി വിസയ്ക്ക് അപേക്ഷിക്കുമ്പോൾ 365 ദിവസം (ഒരു വർഷം) കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസ തിരഞ്ഞെടുക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ട്. സൗദി വിസിറ്റിംഗ് വിസ സ്റ്റാമ്പിംഗിനായുള്ള VFS അപ്പോയിന്റ്മെന്റുകളും ഇപ്പോൾ ലഭ്യമാണ്
ഒരു വർഷം വരെ സാധുതയുള്ള വിസ ലഭിക്കാൻ തുടങ്ങിയതോടെ നിരവധി പ്രവാസികൾ കുടുംബത്തെ സന്ദർശന വിസയിൽ സൗദിയിലേക്ക് കൊണ്ടുവന്നിരുന്നു. പലരും കുട്ടികളെ ഇവിടെ വിവിധ സ്‌കൂളികളിൽ ചേർക്കുക കൂടി ചെയ്തിരുന്നു.
വിസക്ക് നിയന്ത്രണം വന്നതോടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ വരെ അത് ബാധിച്ചിരുന്ന ഒരവസ്ഥക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.
എല്ലാ വർഷവും ഹജ്ജ് സീസണിന് മുന്നോടിയായി സൗദി അറേബ്യ വിദേശികളുടെ പ്രവേശനത്തിന് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. അനധികൃത തീർത്ഥാടനം തടയുന്നതിനും ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും വേണ്ടിയാണിത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa