Friday, March 6, 2026
Middle EastTop Stories

തിരിച്ചടിച്ച് ഇറാൻ; ഇസ്രായേലിന് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം, നിരവധി പേർക്ക് പരിക്ക്, വൻ നാശനഷ്ടം

ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നേരിട്ട് ആക്രമണം നടത്തിയതിന് പിന്നാലെ, ഇസ്രായേലിന് നേരെ ഇറാൻ ശക്തമായ മിസൈൽ ആക്രമണം നടത്തി.

കർമ്മേൽ, ഹൈഫ, ടെൽ അവീവ് പ്രദേശം, വടക്കൻ തീരപ്രദേശം എന്നിവിടങ്ങളിലാണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്. ഹൈഫയിൽ മാത്രം 21 പേർക്ക് പരിക്കേറ്റതായും, ഇതിൽ 16 വയസ്സുള്ള ഒരു കുട്ടിയും 40 വയസ്സുള്ള ഒരാളും ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണെന്നും റിപ്പോർട്ടുണ്ട്.

ഹൈഫയിലെ കെട്ടിടങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ, ടെൽ അവീവ് മേഖലയിലെ ഹോളോൺ, റാമത് ഗാൻ എന്നിവിടങ്ങളിലും മിസൈൽ ആക്രമണങ്ങൾ നാശനഷ്ടങ്ങളുണ്ടാക്കി. റാമത് ഗാനിൽ ഒരു അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ തീപിടുത്തമുണ്ടായതായും റിപ്പോർട്ടുണ്ട്.

ആക്രമണത്തിൽ ഇസ്രായേലിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ആക്രമണത്തിന്റെ വിവരങ്ങളോ ദൃശ്യങ്ങളോ പുറത്തുവിടരുതെന്ന് പൊതുജനങ്ങൾക്ക് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ഇസ്രായേലിന്റെ ദേശീയ അടിയന്തര സേവന വിഭാഗമായ മാഗൻ ഡേവിഡ് അഡോം (MDA) നൽകുന്ന വിവരമനുസരിച്ച്, 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്, മിസൈലുകളുടെ അവശിഷ്ടങ്ങളും ചീളുകളും ഇസ്രായേലിലെ പത്ത് സ്ഥലങ്ങളിൽ പതിച്ചു.

ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് മറ്റൊരു മിസൈൽ തരംഗം കൂടി എത്തിയതായി ഇസ്രായേലി സൈന്യം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവിധയിടങ്ങളിൽ മിസൈൽ ആക്രമണങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തത്.

ഇറാന്റെ ഭാഗത്തുനിന്ന് ഏകദേശം 25 മിസൈലുകളടങ്ങിയ ആക്രമണമാണ് നടന്നതെന്നാണ് ഇസ്രായേൽ പ്രതിരോധ സേനയുടെ വിലയിരുത്തൽ. രാജ്യത്തുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങുകയും ആളുകൾ ഷെൽറ്ററുകളിലേക്ക് മാറുകയും ചെയ്തു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന സംഘർഷം, അമേരിക്കയുടെ നേരിട്ടുള്ള ഇടപെടലോടെ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ഈ മിസൈൽ ആക്രമണങ്ങൾ മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നും, ഒരു വലിയ പ്രാദേശിക യുദ്ധത്തിലേക്ക് ഇത് വഴിവെക്കുമെന്നും നിരീക്ഷകർ ആശങ്കപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa