ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് നോർവേ
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നോർവേയിയിൽ പ്രവേശിച്ചാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ തയ്യാറാണെന്ന് നോർവേ അറിയിച്ചു.
ഗസ്സയിലെ യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട് ഒരു യൂറോപ്യൻ രാജ്യം ഒരു ഭരണാധികാരിക്കെതിരെ ഇങ്ങനെയൊരു നിലപാട് പരസ്യമായി പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്.
ഇന്റർനാഷണൽ ക്രിമിനൽ കോടതി (ICC) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നോർവേയുടെ ഈ തീരുമാനം.
ഐ.സി.സിയുടെ വാറന്റ് നടപ്പാക്കുന്നതിന് പുറമെ, ഗസ്സൻ സംഘർഷങ്ങളിൽ പങ്കുണ്ടെന്ന് കരുതുന്ന തീവ്ര വലതുപക്ഷ ഇസ്രായേൽ മന്ത്രിമാർക്ക് നോർവേ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
നോർവേയുടെ ഡെപ്യൂട്ടി ഫോറിൻ മിനിസ്റ്റർ ആൻഡ്രിയാസ് ക്രാവിക് ആണ് ഈ പ്രസ്താവന നടത്തിയത്. ഗസ്സയിൽ നടക്കുന്ന യുദ്ധക്കുറ്റങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണം ശക്തമാകുന്നതിനിടയിലാണ് നോർവേയുടെ ഈ നീക്കം.
ഗസ്സയിലെ സാധാരണക്കാർക്കെതിരെ പട്ടിണി ആയുധമായി ഉപയോഗിച്ചു എന്നതടക്കമുള്ള യുദ്ധക്കുറ്റങ്ങളും മാനുഷിക വിരുദ്ധ കുറ്റകൃത്യങ്ങളും ആരോപിച്ചുകൊണ്ട് 2024 നവംബറിലാണ് ഐ.സി.സി. നെതന്യാഹുവിനും മുൻ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
ഇസ്രായേൽ സർക്കാർ ഇതിനെതിരെ അപ്പീൽ നൽകിയിരുന്നെങ്കിലും, 2025-ൽ ഐ.സി.സി. ഈ വാറന്റ് നിലനിർത്തുകയായിരുന്നു.
ഇസ്രായേലിന്റെ സൈനിക നടപടികൾ പൂർണ്ണമായും അസ്വീകാര്യമാണെന്നും, ആശുപത്രികൾ, സ്കൂളുകൾ, മാധ്യമപ്രവർത്തകർ എന്നിവർക്കെതിരെയുള്ള ആക്രമണങ്ങളും സാധാരണ ജനങ്ങൾക്കുമേൽ മനപ്പൂർവം പട്ടിണി അടിച്ചേൽപ്പിക്കുന്നതും അദ്ദേഹം ശക്തമായി അപലപിച്ചു.
“അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ നോർവേ പ്രതിജ്ഞാബദ്ധമാണ്. നെതന്യാഹു നോർവീജിയൻ മണ്ണിൽ കാലുകുത്തിയാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ഞങ്ങൾ തയ്യാറാണ്,” ക്രാവിക് ഉറപ്പിച്ചു പറഞ്ഞു.
നോർവേയുടെ ഈ പ്രഖ്യാപനം ഇസ്രായേലുമായി നയതന്ത്രപരമായ സംഘർഷങ്ങൾക്ക് കാരണമായേക്കാം. ഇത് ഗസ്സയിലെ ഗുരുതരമായ നിയമലംഘനങ്ങളുടെ പേരിൽ ഇസ്രായേലി ഉദ്യോഗസ്ഥർക്ക് മേലുള്ള ആഗോള സമ്മർദ്ദം വർദ്ധിപ്പിക്കുന്നതായും വിലയിരുത്തപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
