തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarTop Stories

ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേലി വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഹമാസ് നേതാക്കളെ

ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ അറിയിച്ചു.

എന്നാൽ, ഈ നടപടിയെ “ക്രിമിനൽ ആക്രമണം” എന്ന് വിശേഷിപ്പിച്ച ഖത്തർ വിദേശകാര്യ മന്ത്രാലയം, ഇത് എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും നയങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് വ്യക്തമാക്കി.

ആക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഈ ആക്രമണത്തിൽ അമേരിക്കയുടെ സഹകരണമില്ലെന്ന് സൂചിപ്പിക്കുന്നതാണ് നെതന്യാഹുവിന്റെ പ്രസ്താവന.

ആക്രമണം നടന്നത് “ഹമാസിന്റെ റെസിഡൻഷ്യൽ ആസ്ഥാനത്ത്” ആണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ സ്ഥിതിഗതികൾ സുരക്ഷിതമാണെന്നും അവർ അറിയിച്ചു.

ആക്രമണസമയത്ത് ട്രംപിന്റെ ഗസ്സ വെടിനിർത്തൽ നിർദേശം ചർച്ച ചെയ്യുകയായിരുന്നു ഹമാസ് പ്രതിനിധി സംഘമെന്ന് ഹമാസ് വൃത്തങ്ങൾ അറിയിച്ചു.

യു.എൻ ഉൾപ്പെടെ മേഖലയിലെ ഇറാഖ്, ജോർദാൻ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും ഇസ്രായേലിന്റെ ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിൽ ആളപായം സംഭവിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

ഹമാസ് നേതാക്കളുടെ നിലവിലെ അവസ്ഥയെക്കുറിച്ചും ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group