കുവൈത്തി സന്നദ്ധ പ്രവർത്തകർ ഇസ്രയേൽ സേനയുടെ പിടിയിൽ; സ്ഥിതി നിരീക്ഷിച്ച് കുവൈത്ത്
ഇസ്രായേലി നാവികസേന തടഞ്ഞ ‘ഗ്ലോബൽ സുമൂദ് ഫ്ളോട്ടിലയിൽ ഉണ്ടായിരുന്ന തങ്ങളുടെ പൗരന്മാരുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് കുവൈത്ത് അറിയിച്ചു.
എത്രയും പെട്ടെന്ന് അവരെ മോചിപ്പിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും കുവൈത്ത് വ്യക്തമാക്കി.
കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ-യഹ്യ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘കുന’യോട് സംസാരിക്കവെയാണ് ഈ കാര്യം അറിയിച്ചത്.
“പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ മന്ത്രാലയം സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്, കൂടാതെ അവരുടെ അടിയന്തിര മോചനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
കുവൈത്ത് പൗരന്മാരുടെ സുരക്ഷ തങ്ങളുടെ പ്രഥമ പരിഗണനയാണെന്ന് ഊന്നിപ്പറഞ്ഞ മന്ത്രി, ഈ വിഷയത്തിൽ മന്ത്രാലയം യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും കൂട്ടിച്ചേർത്തു.
ഗാസയിലേക്ക് സഹായവുമായി പോയ ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയിൽ ഉണ്ടായിരുന്ന മൂന്ന് കുവൈത്തികളിൽ രണ്ടുപേരാണ് ഇസ്രായേൽ സേനയുടെ പിടിയിലുള്ളത്.
‘സ്പെക്ടർ’ എന്ന ബോട്ടിൽ ഇസ്രായേലി സൈന്യം നടത്തിയ റെയ്ഡിന് പിന്നാലെയാണ് രണ്ടുപേരെയും തടവിലാക്കിയത്. തടവിലാക്കപ്പെട്ടവരെ ഇസ്രായേലിലെ അഷ്ദോദ് തുറമുഖത്തേക്ക് കൊണ്ടുപോവുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
