Friday, March 6, 2026
GCCMiddle EastSaudi ArabiaTop Stories

പശ്ചിമേഷ്യയിലെ പുതിയ സംഭവ വികാസങ്ങൾ; സൗദി അറേബ്യ, യുഎഇ, ഖത്തർ, തുർക്കി, ഈജിപ്ത് തുടങ്ങി എട്ട് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന

പശ്ചിമേഷ്യയിലെ പുതിയ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട്, സൗദി അറേബ്യ, ജോർദാൻ, യുഎഇ, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കി, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്തമായി ഒരു പ്രസ്താവന പുറത്തിറക്കി.

ഗാസയിലെ നിലവിലെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച നിർദ്ദേശത്തോടുള്ള ഹമാസിന്റെ പ്രതികരണത്തെ ഈ രാജ്യങ്ങൾ സ്വാഗതം ചെയ്തു.

പ്രസിഡന്റ് ട്രംപിന്റെ നിർദ്ദേശത്തിൽ യുദ്ധം അവസാനിപ്പിക്കുക, ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ എല്ലാ ബന്ദികളെയും വിട്ടയക്കുക, നിർവ്വഹണത്തിനുള്ള സംവിധാനങ്ങളെക്കുറിച്ച് ഉടൻ ചർച്ചകൾ ആരംഭിക്കുക എന്നിവ ഉൾപ്പെടുന്നു.

ഇസ്രായേൽ ഉടൻ ബോംബാക്രമണം നിർത്തണമെന്നും തടവുകാരെ കൈമാറാനുള്ള കരാർ നടപ്പാക്കാൻ തുടങ്ങണമെന്നും ആവശ്യപ്പെട്ടുള്ള അമേരിക്കൻ പ്രസിഡന്റിന്റെ ആഹ്വാനത്തെ വിദേശകാര്യ മന്ത്രിമാർ സ്വാഗതം ചെയ്തു. മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ അവർ അഭിനന്ദിച്ചു.

ഈ സംഭവവികാസങ്ങൾ ഗാസയിൽ സമഗ്രവും സുസ്ഥിരവുമായ വെടിനിർത്തലിനും ദുരിതത്തിലായ ജനതയുടെ മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനും ഒരു യഥാർത്ഥ അവസരമാണ് എന്ന് മന്ത്രിമാർ വിലയിരുത്തി.

സ്വതന്ത്ര ടെക്നോക്രാറ്റുകൾ അടങ്ങിയ ഒരു പലസ്തീൻ ഇടക്കാല ഭരണ സമിതിക്ക് ഗാസയുടെ ഭരണം കൈമാറാൻ തയ്യാറാണെന്ന ഹമാസിന്റെ പ്രഖ്യാപനത്തെയും മന്ത്രിമാർ സ്വാഗതം ചെയ്തു.

നിർദ്ദേശം നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ച് ഉടനടി ചർച്ചകൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും അതിന്റെ എല്ലാ വശങ്ങളും പരിഗണിക്കേണ്ടതിന്റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു.

പ്രസിഡന്റിന്റെ നിർദ്ദേശത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിലുള്ള സംയുക്ത പ്രതിബദ്ധത രാജ്യങ്ങൾ ആവർത്തിച്ചു.

ഗാസയിലെ യുദ്ധം ഉടനടി അവസാനിപ്പിക്കാനും, എല്ലാ മാനുഷിക സഹായങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ ഗസ്സയിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും, പലസ്തീൻ ജനതയെ കുടിയൊഴിപ്പിക്കാതിരിക്കാനും, സാധാരണക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര ഉടമ്പടിയിൽ എത്താൻ ശ്രമിക്കുമെന്നും അവർ അറിയിച്ചു.

കൂടാതെ, ബന്ദികളെ വിട്ടയക്കുക, പലസ്തീൻ അതോറിറ്റിയെ ഗസ്സയിലേക്ക് തിരികെ കൊണ്ടുവരിക, പടിഞ്ഞാറൻ കരയും ഗസ്സയും ഏകീകരിക്കുക, എല്ലാ കക്ഷികളുടെയും സുരക്ഷ ഉറപ്പാക്കുന്ന ഒരു സുരക്ഷാ സംവിധാനത്തിലേക്ക് എത്തുക എന്നിവ ഉറപ്പാക്കുമെന്നും അവർ പറഞ്ഞു.

ഇത് ഇസ്രായേലിന്റെ പൂർണ്ണമായ പിന്മാറ്റത്തിലേക്കും ഗസ്സയുടെ പുനർനിർമ്മാണത്തിലേക്കും നയിക്കും. ആത്യന്തികമായി, രണ്ട് രാഷ്ട്ര പരിഹാര (Two-State Solution) അടിസ്ഥാനമാക്കിയുള്ള നീതിയുക്തമായ സമാധാനത്തിന് ഇത് വഴിയൊരുക്കുമെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa