ഏഴ് അറബ് രാജ്യങ്ങൾ ഉൾപ്പെടെ 21 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക്; പൗരന്മാർക്ക് ലെവൽ-4 മുന്നറിയിപ്പുമായി അമേരിക്ക
ലോകത്തെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ 21 രാജ്യങ്ങളിലേക്ക് തങ്ങളുടെ പൗരന്മാർ യാത്ര ചെയ്യരുതെന്ന് അമേരിക്കയുടെ കർശന മുന്നറിയിപ്പ്.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിക്കുന്ന യാത്രാ നിർദ്ദേശങ്ങളിൽ ഏറ്റവും അപകടസാധ്യതയുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തുന്ന ലെവൽ-4 വിഭാഗത്തിലാണ് ഈ രാജ്യങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ പട്ടികയിൽ ഏഴ് അറബ് രാജ്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. ഇറാഖ്, ലെബനൻ, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ അറബ് രാജ്യങ്ങളിലേക്കാണ് അമേരിക്ക പൂർണ്ണമായ യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാൻ, ബെലാറസ്, ബുർക്കിന ഫാസോ, മ്യാൻമർ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഹെയ്തി, ഇറാൻ, മാലി, നൈജർ, ഉത്തര കൊറിയ, ദക്ഷിണ സുഡാൻ, ഉക്രെയ്ൻ, വെനസ്വേല എന്നിവയാണ് പട്ടികയിലെ മറ്റ് രാജ്യങ്ങൾ.
ഈ രാജ്യങ്ങളിൽ നിലനിൽക്കുന്ന ആഭ്യന്തര യുദ്ധങ്ങൾ, രാഷ്ട്രീയ അസ്ഥിരത, ഭീകരവാദ ഭീഷണി, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയവ പൗരന്മാരുടെ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് യുഎസ് വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നു.
അമേരിക്കയുടെ യാത്രാ മുന്നറിയിപ്പ് സംവിധാനത്തിൽ ഏറ്റവും ഉയർന്ന തലമാണ് ലെവൽ-4. സാധാരണ മുൻകരുതലുകൾ എടുക്കേണ്ട രാജ്യങ്ങളെ ലെവൽ-1 ലും, കൂടുതൽ ജാഗ്രത വേണ്ടവയെ ലെവൽ-2 ലും, യാത്ര പുനഃപരിശോധിക്കേണ്ടവയെ ലെവൽ-3 ലും ആണ് ഉൾപ്പെടുത്താറുള്ളത്.
എന്നാൽ ലെവൽ-4 പട്ടികയിലുള്ള രാജ്യങ്ങളിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ പൗരന്മാരെ സഹായിക്കുന്നതിന് അമേരിക്കൻ ഗവൺമെന്റിന് പരിമിതമായ സൗകര്യങ്ങൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
കൂടാതെ, അയൽരാജ്യമായ മെക്സിക്കോയിലേക്കുള്ള യാത്രയിൽ അതീവ ജാഗ്രത പാലിക്കണമെന്നും അവിടുത്തെ ചില പ്രത്യേക മേഖലകൾ അപകടസാധ്യതയേറിയതാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
