Saturday, March 7, 2026
BahrainKuwaitOmanQatarSaudi ArabiaTop StoriesU A E

ഗൾഫിൽ വെടിയൊച്ച നിലയ്ക്കുന്നു; അയൽരാജ്യങ്ങളെ ആക്രമിക്കുന്നത് നിർത്തുന്നതായി ഇറാൻ, ഇനി ഇങ്ങോട്ട് ആക്രമിച്ചാൽ മാത്രം തിരിച്ചടി

അയൽരാജ്യങ്ങൾക്കു നേരെ നടത്തിവന്നിരുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഇറാൻ അവസാനിപ്പിക്കുന്നതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്ക.

ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്, അയൽരാജ്യങ്ങളുമായുള്ള സംഘർഷം ലഘൂകരിക്കാനുള്ള ഇറാന്റെ ഈ പുതിയ നയമാറ്റം അദ്ദേഹം പ്രഖ്യാപിച്ചത്.

എന്നാൽ ഇസ്രായേലിനും അമേരിക്കയ്ക്കും എതിരായ പോരാട്ടം തുടരുമെന്നും അവരോട് ഒരിക്കലും നിരുപാധികം കീഴടങ്ങില്ലെന്നും ഇറാൻ ആവർത്തിച്ച് വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങളിലടക്കം ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പ്രസിഡന്റ് പരസ്യമായി ക്ഷമാപണം നടത്തി. “ഇറാൻ നടത്തിയ ആക്രമണങ്ങളിൽ അയൽരാജ്യങ്ങളോട് ഞാൻ വ്യക്തിപരമായും രാജ്യത്തിന് വേണ്ടിയും മാപ്പ് ചോദിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.

ഇറാന്റെ മണ്ണിൽ ആക്രമണം നടത്തുന്നതിനായി തങ്ങളുടെ ഭൂപ്രദേശം വിട്ടുകൊടുക്കാത്ത ഒരു അയൽരാജ്യത്തെയും ഇനി ലക്ഷ്യം വെക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. ഇനി മുതൽ ഈ രാജ്യങ്ങളിൽ നിന്ന് ഇങ്ങോട്ട് ആക്രമണം ഉണ്ടായാൽ മാത്രമേ ഇറാൻ മിസൈലുകൾ പ്രയോഗിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയൽരാജ്യങ്ങളോട് മൃദുസമീപനം സ്വീകരിക്കുമ്പോഴും, ഇസ്രായേലിനോടും അമേരിക്കയോടും വിട്ടുവീഴ്ചയില്ലെന്ന് പെസെഷ്കിയാൻ ആവർത്തിച്ചു.

ഫെബ്രുവരി 28-ന് നടന്ന വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖൊമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് ആരംഭിച്ച പ്രാദേശിക സംഘർഷം രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്.

ഇറാൻ ജനത നിരുപാധികം കീഴടങ്ങണമെന്ന ശത്രുക്കളുടെ ആഗ്രഹം അവരുടെ കല്ലറകളിലേക്ക് കൊണ്ടുപോകാമെന്നും, ഇസ്രായേലിനും അമേരിക്കയ്ക്കും മുന്നിൽ രാജ്യം മുട്ടുമടക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഖൊമേനിയുടെ വധത്തിന് ശേഷം രാജ്യം ഭരിക്കുന്ന മൂന്നംഗ ഇടക്കാല നേതൃത്വ കൗൺസിലാണ് അയൽരാജ്യങ്ങളെ ആക്രമിക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്. ഇറാന്റെ തിരിച്ചടി ഇനി തങ്ങളെ ബാധിക്കില്ലെന്ന പ്രഖ്യാപനം ഗൾഫ് രാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa