തിങ്കളാഴ്‌ച, ജൂൺ 15, 2026
Middle EastTop StoriesUSA

ഇസ്രായേൽ ആക്രമണത്തിനെതിരെ ട്രംപ്; ലെബനനിൽ ആക്രമണം നടത്തിയത് മതിയായ കാരണമില്ലാതെ

ബെയ്റൂട്ടിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പശ്ചിമേഷ്യയിൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ വിഭാഗങ്ങളോടും അടിയന്തരമായി പിന്മാറാൻ ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഇറാനുമായുള്ള ചരിത്രപരമായ സമാധാന കരാറിനോട് തങ്ങൾ വളരെ അടുത്തിരിക്കുന്ന സാഹചര്യത്തിൽ ബെയ്റൂട്ട് ആക്രമണം സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

ഭീഷണികൾക്കെതിരെ സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശമുണ്ടെങ്കിലും ബെയ്റൂട്ട് ആക്രമണത്തിലേക്ക് നയിച്ച മുൻ സംഭവങ്ങൾ വളരെ ചെറുതായിരുന്നുവെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

ലെബനനെ ആക്രമിക്കാനുള്ള കാരണം വളരെ ചെറുതും അർത്ഥശൂന്യവുമായിരുന്നു. അതിൽ ആർക്കും പരിക്കേൽക്കുകയോ ആരും കൊല്ലപ്പെടുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ, നിലവിൽ പുരോഗമിക്കുന്ന ഈ സുപ്രധാന സമാധാന പ്രക്രിയയെ തടസ്സപ്പെടുത്താൻ ആ ആക്രമണം കാരണമാകരുത്.” – ട്രംപ് കുറിച്ചു.

ഇറാനുമായുള്ള പുതിയ കരാർ യാഥാർത്ഥ്യമാകുന്നതോടെ ലബനൻ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ മേഖലയിലാകെ സമാധാനം തിരിച്ചുവരുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനായി കടുത്ത നിർദ്ദേശങ്ങളാണ് അദ്ദേഹം ഇരുപക്ഷത്തിനും നൽകിയത്:

ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഇനി ലെബനനിൽ എവിടെയും യാതൊരുവിധ ആക്രമണങ്ങളും ഉണ്ടാകരുത്. അതുപോലെ തന്നെ ഹിസ്ബുള്ള ഉൾപ്പെടെയുള്ള മറ്റ് സംഘടനകൾ ഇസ്രായേലിന് നേരെ നടത്തുന്ന ആക്രമണങ്ങളും പൂർണ്ണമായി അവസാനിപ്പിക്കണം.

“ഇത് ദീർഘകാലം നിലനിൽക്കുന്ന മനോഹരമായ ഒരു സമാധാനത്തിന്റെ തുടക്കമാകാം – ദയവായി നാമിത് തകർക്കരുത്” എന്ന വാക്കുകളോടെയാണ് ട്രംപ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.

പാകിസ്താന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ 60 ദിവസത്തെ സമാധാന ചർച്ചകൾക്കും മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകാനുമുള്ള ധാരണാപത്രത്തിലേക്ക് യുഎസും ഇറാനും അടുക്കുന്നതിനിടെ, ഇസ്രായേൽ-ലബനൻ അതിർത്തിയിലുണ്ടാകുന്ന പുതിയ സംഘർഷങ്ങൾ കരാറിനെ ബാധിക്കരുതെന്ന കടുത്ത താല്പര്യമാണ് ട്രംപിന്റെ ഈ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group