ബുധനാഴ്‌ച, ജൂലൈ 29, 2026
Saudi ArabiaTop Stories

‎ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘങ്ങൾക്കെതിരെ സൗദി അറേബ്യയും അമേരിക്കയും സംയുക്ത ആക്രമണം നടത്തി


‎റിയാദ്: ഇറാഖിലുള്ള ഇറാൻ അനുകൂല സായുധ സംഘങ്ങൾക്കെതിരെ സൗദി അറേബ്യയും യു.എസ് സെൻട്രൽ കമാൻഡും (CENTCOM) ചേർന്ന് സംയുക്ത വ്യോമാക്രമണം നടത്തി. സൗദിയിലെ റിയാദ്, ഈസ്റ്റേൺ പ്രവിശ്യ എന്നിവിടങ്ങളിലെ എണ്ണ ശുദ്ധീകരണശാലകളും പെട്രോളിയം കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇറാഖ് അതിർത്തിയിൽ നിന്ന് പറന്നുയർന്ന ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്ന് സൗദി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

തങ്ങളുടെ വ്യോമസേന നിരവധി ഡ്രോണുകൾ വിജയകരമായി തടഞ്ഞുനിർത്തി നശിപ്പിച്ചുവെന്നും, പ്രാദേശികമായി സംഘർഷം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും രാജ്യത്തിന് നേരെയുണ്ടാകുന്ന ഏത് അധിനിവേശത്തെയും ശക്തമായി നേരിടുമെന്നും സൗദി മുന്നറിയിപ്പ് നൽകി.

‎​സംഭവത്തെത്തുടർന്ന് ഇറാഖ് ഭരണകൂടവും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇറാഖ് ഭൂപ്രദേശം അയൽരാജ്യങ്ങൾക്കോ സഖ്യരാജ്യങ്ങൾക്കോ എതിരായ ആക്രമണ താവളമായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഇറാഖ് സൈന്യം വ്യക്തമാക്കി. സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതിന് പിന്നാലെ, ഇറാഖ് പ്രധാനമന്ത്രി അലി അൽ-സൈദി നയതന്ത്ര ചർച്ചകൾക്കായി സൗദി അറേബ്യ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ.

‎​അതേസമയം, സൗദി അറേബ്യയിലെ പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് ഗ്രൂപ്പ് അവകാശപ്പെട്ടു. സൗദിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തങ്ങൾക്കെതിരെ എന്തെങ്കിലും തരത്തിലുള്ള തിടുക്കത്തിലുള്ള നീക്കങ്ങളുണ്ടായാൽ കടുത്ത തിരിച്ചടി നൽകുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. റെഡ് സീയിലും ഹോർമുസ് കടലിടുക്കിലും ഇതിനകം തന്നെ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഈ പുതിയ ഏറ്റുമുട്ടൽ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്