അബുദാബിയിൽ നിന്ന് കാണാതായ മലയാളി യുവാവ് സൗദി ജയിലിൽ
അൽ അഹ്‌സ: കഴിഞ്ഞ ഡിസംബർ എട്ടാം തിയ്യതി മുതൽ അബുദാബിയിൽ നിന്നും കാണാതായ കാസർഗോഡ് നീലേശ്വരം പാലായിയിൽ ഹാരിസ് (28) നെ സൗദിയിലെ അൽ അഹ്സ ജയിലിൽ കണ്ടെത്തി.
അബുദാബി ഹംദാൻ സ്ട്രീറ്റിലെ ഒരു സ്വകാര്യ റെസ്റ്റോറൻ്റിൽ കഴിഞ്ഞ ഒരു വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഹാരിസ്. തൻ്റെ സഹോദരീ പുത്രിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ലീവ് ചോദിച്ചെങ്കിലും കംബനി ലീവ് അനുവദിച്ചില്ല. തുടർന്ന് എക്സിറ്റ് ആവശ്യപെട്ടപ്പൊൾ രണ്ടാഴ്ച കാത്തിരിക്കാൻ പറയുകയും സ്ഥാപന മേധാവികളുമായി വാക്കേറ്റമുണ്ടാകുകയും ചെയ്യുകയായിരുന്നു.
തുടർന്ന് സ്ഥാപനത്തിൽ നിന്നും ഇറങ്ങിപ്പോന്ന ഹാരിസ് നടന്നു സൗദി ബോർഡറിലെത്തുകയും രേഖകളില്ലാതെ അതിർത്തി കടന്നതിനാൽ സൗദി അതിർത്തി രക്ഷാ സേന കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അൽ അഹ്സ സെൻട്രൽ ജയിലിൽ പ്രവേശിക്കപ്പെട്ട ഹാരിസ് ഭക്ഷണം കഴിക്കാതിരിക്കുകയും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തപ്പോൾ ജയിൽ അധികൃതർ ചികിത്സക്കായി ഹാരിസിനെ അൽഅഹ്‌സ സൈക്യാട്രിക് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. മാനസികാശുപത്രിയിലെ ജയിൽ വാർഡിൽ ഉള്ള ഹാരിസിനെ നാട്ടിലേക്കയക്കാൻ ആവശ്യമായ രേഖകൾ ശരിയാക്കാൻ കെ എം സി സി പ്രവർത്തകർ മുന്നോട്ട് വന്നിട്ടുണ്ട്. ആശുപത്രിയിൽ മലയാളി നഴ്സ് ഷീജ ജെയ്‌മോൻ ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
