കുവൈത്തിൽ ജോലി അന്വേഷിക്കുന്ന ഇന്ത്യക്കാർക്ക് എംബസിയുടെ മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലികൾ വാഗ്ദാനം ചെയ്ത് തട്ടിപ്പുകൾ നടക്കുന്നതായി പരാതികൾ ലഭിച്ചതോടെ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നൽകി.
കുവൈറ്റിലെ പ്രമുഖ കമ്പനികളുടെ പേരില്‍ ജോലി വാഗ്ദാനം നല്‍കി വ്യാജ ഏജന്റുമാര്‍ ഇന്ത്യയില്‍ നിന്ന് ആളുകളെ എത്തിക്കുകയാണ് ചെയ്യുന്നത്. തൊഴിലവസരം കേൾക്കുംബോൾ കൂടുതൽ അന്വേഷണങ്ങളില്ലാതെ വിസക്കായി ഏജൻ്റുമാർക്ക് വൻ തുക നൽകുകയും കുവൈത്തിൽ എത്തിപ്പെടുകയും ചെയ്യുന്ന ഇക്കൂട്ടർ പിന്നീട് ദുരിതങ്ങളിൽ പെടാറാണു പതിവ്.
കുവൈത്തിലേക്ക് തൊഴിൽ വാഗ്ദാനങ്ങള്‍ ലഭിച്ചൽ അവ കൃത്യമായ പരിശോധനക്ക് വിധേയമാക്കണം.കമ്പനികൾ നേരിട്ട് നൽകുന്ന വിസയാണോ എന്ന് ഉറപ്പ് വരുത്തുകയും വേണം. കുവൈത്തിലെ ഇന്ത്യൻഎംബസിയുടെ വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പുകള്‍ സംശയിച്ചാല്‍ attachelabour@indembkwt.gov.in, labour@indembkwt.gov.in എന്നീ ഇമയിൽ ഐഡികളിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാവുന്നതാണു.
ബ്യൂട്ടീഷൻ ജോലിക്കെന്ന പേരിൽ ഹൈദരാബാദ് ഭാഗത്ത് നിന്ന് നിരവധി സ്ത്രീകളെയാണു മനുഷ്യക്കടത്ത് സംഘം കുവൈത്തിലേക്ക് കയറ്റി പ്രയാസത്തിലാക്കിയത്. കുവൈത്തിലെത്തുന്ന ഇവർക്ക് പറഞ്ഞ തൊഴിൽ ലഭിക്കാതെ വരുംബൊൾ വിസയുടെ കടം വീട്ടാനായി പീഡനങ്ങൾ സഹിച്ച് ഗാർഹിക തൊഴിലുകളിൽ ഏർപ്പെടേണ്ട അവസ്ഥയാണുണ്ടാകാറുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
