സൗദിയിൽ പള്ളികളിൽ ജുമുഅയും ജമാഅത്തും നിർത്തി
ജിദ്ദ: സൗദിയിലെ പള്ളികളിൽ ജുമുഅയും ജമാഅത്തും നിർത്തലാക്കിക്കൊണ്ട് സൗദി ഉന്നതാധികാര പണ്ഡിത സഭ പ്രസ്താവനയിറക്കി. ഇരു ഹറം പള്ളികളും തീരുമാനത്തിൽ നിന്ന് ഒഴിവായിരിക്കും.

കൊറോണ വൈറസ് – കോവിഡ് 19 പ്രതിരോധിക്കുന്നതിന് സൗദി അറേബ്യ നടത്തുന്ന പ്രരിശ്രമങ്ങളുടെ ഭാഗമായാണ് ജുമുഅ ജമാഅത്തുകൾ നിർത്തിയത്.

അതേ സമയം ബാങ്ക് വിളിക്കുന്നവർ യഥാ സമയം പള്ളിയിൽ നിന്നും ബാങ്ക് വിളി തുടരും. ബാങ്ക് വിളിക്കുന്നയാൾ നിങ്ങൾ വീട്ടിൽ നിന്ന് നമസ്ക്കരിക്കൂ എന്ന് ആഹ്വാനം ചെയ്യണം.

സൗദി പണ്ഡിത സഭയുടെ തീരുമാനത്തിനു ഇസ് ലാമിക ചരിത്രത്തിൽ വ്യക്തമായ തെളിവുകളും ആധികാരിക രേഖകളും ഉണ്ട്.

ഒരു പ്രത്യേക സന്ദർഭത്തിൽ നബി(സ്വ)യുടെ കാലഘട്ടത്തിൽ ബാങ്ക് വിളിക്കുന്നയാളോട് വീട്ടിൽ നിന്ന് നമസ്ക്കരിക്കൂ എന്ന് പറയാൻ ആവശ്യപ്പെട്ടതും തുടർന്ന് ജനങ്ങൾ ജുമുഅക്ക് പകരം വീട്ടിൽ നിന്ന് നാലു റകഅത്ത് ളു ഹർ നമസ്ക്കരിച്ചതും ചരിത്രത്തിലുണ്ട്.

ആവശ്യമെങ്കിൽ ജുമുഅ ജമാഅത്ത് താത്ക്കാലികമായി നിർത്തുന്ന കാര്യം ആലോചിക്കുമെന്ന് സൗദി മതകാര്യ മന്ത്രി കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു.

ജുമുഅയുടെ സമയം ആകെ 15 മിനുട്ടാക്കിയും ഇഅതികാഫ് വിലക്കിയും മറ്റും നേരത്തെ തന്നെ പള്ളികളിൽ മതകാര്യ വകുപ്പ് പ്രത്യേക നിയന്ത്രണങ്ങൾ കൊണ്ട് വന്നിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
