തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ആവശ്യമെങ്കിൽ ഇനിയും എണ്ണയുത്പാദനം കുറക്കുമെന്ന് സൗദി

റിയാദ്: ആവശ്യമാകുന്ന സമയത്ത് എണ്ണയുത്പാദനം ഇനിയും കുറക്കുമെന്ന് സൗദി അറേബ്യ. അന്താരാഷ്ട്ര മാർക്കറ്റിൻ്റെ ആവശ്യകതക്കും മറ്റു എണ്ണയുത്പാദകരുടെ സമാനം തീരുമാനങ്ങൾക്കനുസരിച്ചുമായിരിക്കുമിതെന്ന് സൗദി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സല്മാൻ രാജകുമാരൻ പറഞ്ഞു.

കഴിഞ്ഞ ദിവസം സൗദിയടക്കമുള്ള ഒപെക് രാജ്യങ്ങളും റഷ്യയും വലിയ തോതിൽ എണ്ണയുത്പാദനം കുറക്കുന്നതിനുള്ള ചരിത്രപരമായ കരാറിൽ ഉമ്പടി ചെയ്തിരുന്നു.

മാർക്കറ്റിലെ ഓയിൽ ഡിമാൻ്റിലുള്ള വ്യതിയാനങ്ങൾ നമ്മൾ വീക്ഷിച്ച് കൊണ്ടിരിക്കും. വൈറസുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും അതിന്റെ ആഘാതവും നമ്മൾ കൈകാര്യം ചെയ്യുന്നു. അതിനെ നേരിടുന്നതിനുള്ള ഇച്ഛാശക്തിയും ഘടനയും ഉണ്ടെന്നും പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ അറിയിച്ചു.

ആഗോള സമ്പദ്‌വ്യവസ്ഥയിൽ കൊറോണ വൈറസിന്റെ സ്വാധീനം കാരണം പ്രതിദിനം 25 ദശലക്ഷം ബാരൽ എണ്ണയുടെ ഡിമാൻഡ് കുറഞ്ഞിട്ടുണ്ടെന്നും ഇത് മൊത്തം ഡിമാന്റിന്റെ നാലിലൊന്ന് വരുമെന്നും എണ്ണ വിദഗ്ധർ കണക്കാക്കുന്നു.

ആഗോള എണ്ണ വിപണിയിലെ നിരക്കുകൾ കുറഞ്ഞത് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത് ഏഷ്യൻ രാജ്യങ്ങൾക്കായിരിക്കും. ചൈന, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ എണ്ണ ഡിസ്കൗണ്ട് നിരക്കിൽ ലഭിക്കും. അതേ സമയം യൂറോപ്യൻ രാജ്യങ്ങളിലേക്ക് നിരക്കിൽ മാറ്റമുണ്ടാകില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്