തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

ഗൾഫിൽ നിന്നും ചാർട്ടേഡ് വിമാനങ്ങൾ നാളെ പറന്ന് തുടങ്ങും; ആദ്യ വിമാനം കെ എം സി സി യുടെ.

ദുബായ്: കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് ആശ്വാസമായി ആദ്യ ചാർട്ടേഡ് വിമാനം നാളെ കേരളത്തിലേക്ക് പറക്കും. കെ എം സി സി യാണ് ആദ്യ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തിയത്.

160 യാത്രക്കാരുമായി റാസല്‍ ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് കെ.എം.സി.സി ഏർപ്പെടുത്തിയ ആദ്യ വിമാനം നാളെ സര്‍വീസ് നടത്തുന്നത്. വിവിധ എമിറേറ്റുകളിൽ നിന്ന് തുടർന്നും വിമാനങ്ങൾ കെ എം സി സി ഏർപ്പെടുത്തിയിട്ടുണ്ട്.

ജൂണ്‍ ഒന്നിനും ജൂൺ രണ്ടിനും പ്രത്യേക വിമാനങ്ങൾ കേരളത്തിലേക്ക് പുറപ്പെടും. ഷാര്‍ജ അഴീക്കോട് മണ്ഡലം കെ.എം.സി.സി യുടെതാണ് ജൂൺ ഒന്നിന് പുറപ്പെടുന്ന വിമാനം. ജൂണ്‍ രണ്ടിന് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി യാണ് ചാർട്ടേഡ് വിമാനം സംഘടിപ്പിക്കുന്നത്.

1,250 മുതൽ 1,300 ദിർഹം വരെയാണ് ഓരോ യാത്രക്കാരനിൽ നിന്നും ടിക്കറ്റ് നിരക്ക് ഈടാക്കുന്നതെന്നാണ് വിവരം. 750 മുതൽ 800 വരെയായിരുന്നു വന്ദേ ഭാരത് പദ്ധതിപ്രകാരം എയർ ഇന്ത്യ ഈടാക്കിയിരുന്നത്.

നിരവധി സംഘടനകളും കൂട്ടായ്മകളും ചാർട്ടേഡ് വിമാനങ്ങളുമായി രംഗത്തുണ്ട്. എന്നാൽ ആദ്യമായി കെ എം സി സിയാണ് പ്രത്യേക വിമാനം വഴി പ്രവാസികളെ കേരളത്തിൽ എത്തിക്കുന്നത്. സ്പൈസ് ജെറ്റിനു മാത്രമാണ് ഇപ്പോൾ കേന്ദ്രം ചാർട്ടേഡ് വിമാനം പറത്താൻ അനുമതി നൽകിയിരിക്കുന്നത്.

വിമാന സര്‍വീസ് ലഭ്യമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ചാര്‍ട്ടഡ് ഫ്‌ളൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഫൈസല്‍ അഴീക്കോട്, നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ജന. സെക്രട്ടറി നിസാര്‍ തളങ്കര എന്നിവര്‍ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group