സൗദിയിൽ മാസ്ക്ക് ധരിക്കാത്ത വിദേശികളെ നാടു കടത്തും; ആജീവാനന്ത വിലക്കേർപ്പെടുത്തും
ജിദ്ദ: മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്ന വിദേശികളെ നാടു കടത്തുമെന്നും സൗദിയിലേക്ക് ആജീവാനന്ത പ്രവേശന വിലക്കേർപ്പെടുത്തുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതോടൊപ്പം കൊറോണ വ്യാപനം തടയുന്നതിനായി അധികൃതർ സ്വീകരിച്ച മറ്റു 3 മുൻകരുതൽ നിർദ്ദേശങ്ങൾ മന:പൂർവ്വം ലംഘിക്കുന്നവർക്കും നാടു കടത്തലും ആജീവാനന്ത വിലക്കും നേരിടേണ്ടി വരും.
സാമൂഹിക അകലം പാലിക്കാതിരിക്കുക, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവേശിക്കുമ്പോൾ താപനില പരിശോധിക്കാൻ വിസമ്മതിക്കുക, ശരീരത്തിൻ്റെ താപ നില 38 ഡിഗ്രിയിലധികം വർദ്ധിച്ചതിനു ശേഷവും നിർദ്ദേശിക്കപ്പെട്ട മുൻകരുതൽ നടപടികൾ പാലിക്കാതിരിക്കുക തുടങ്ങിയവയാണു നാടു കടത്തലിനു കാരണമാകുന്ന മറ്റു 3 നിയമ ലംഘനങ്ങൾ.
മെഡിക്കൽ മാസ്കോ തുണി കൊണ്ടുള്ള മാസ്ക്കോ ഉപയോഗിക്കുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ മൂക്കും വായും ആവരണം ചെയ്യുകയോ ചെയ്യണം. നിർദ്ദേശം ലംഘിക്കുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്നും ലംഘനം ആവർത്തിക്കുന്നവർക്ക് പിഴ ഇരട്ടിയാക്കുമെന്നും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

നിയമ ലംഘനം നടത്തുന്നത് വിദേശികളാണെങ്കിൽ നാടു കടത്തുമെന്നാണു ഇപ്പോൾ ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എല്ലാവരും മാസ്ക്ക് ധരിക്കണമെന്നും മറ്റുള്ളവരെ ധരിക്കുന്നതിനായി ഓർമ്മപ്പെടുത്തണമെന്നും സൗദി ആരോഗ്യ മന്ത്രി പ്രത്യേകം ആഹ്വാനം ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
