ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിൽ ഏഴ് സാഹചര്യങ്ങളിൽ ഒരു വിദേശ തൊഴിലാളിക്ക് യാതൊരു ഉപാധിയുമില്ലാതെ തൊഴിൽ മാറ്റം അനുവദിക്കും

റിയാദ്: നിലവിലെ സാഹചര്യത്തിൽ തന്നെ തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിൽമാറ്റം അനുവദിക്കുന്ന വിവിധ സാഹചര്യങ്ങളുണ്ടെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി.

തൊഴിലാളി സൗദിയിൽ പ്രവേശിച്ച് മൂന്ന് മാസത്തിനുള്ളിൽ രേഖാമൂലം സാക്ഷ്യപ്പെടുത്തിയ ഒരു തൊഴിൽ കരാർ ഉണ്ടാക്കിയിട്ടില്ലെങ്കിൽ തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിൽ മാറാം.

തുടർച്ചയായ മൂന്ന് മാസം തൊഴിലാളിയുടെ വേതനം നൽകിയിട്ടില്ലെങ്കിലും തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിൽ മാറ്റം അനുവദിക്കും.

യാത്ര മൂലമോ, മരണം മൂലമോ, ജയിലിലായത് കൊണ്ടോ മറ്റു കാരണങ്ങൾ കൊണ്ടോ തൊഴിലുടമയുടെ അഭാവം ഉണ്ടായാലും തൊഴിൽ മാറ്റത്തിനു അനുമതിയുണ്ട്.

വർക്ക് പെർമിറ്റോ ഇഖാമയോ എക്സ്പയർ ആയാലും തൊഴിലുമയുടെ അനുമതിയില്ലാതെ തൊഴിൽ മാറ്റത്തിനു അനുമതി ലഭിക്കും.

തൊഴിലുടമയുടെ ബിനാമി ഇടപാടുകൾ റിപ്പോർട്ട് ചെയ്താലും തൊഴിൽ മാറ്റം സാധിക്കും. എന്നാൽ ഇതേ ബിനാമി ഇടപാടിൽ റിപ്പോർട്ട് ചെയ്യുന്ന വിദേശി പങ്കാളിയാകാൻ പാടില്ല.

തൊഴിലുടമ മനുഷ്യക്കടത്ത് നടത്തിയതായി തെളിഞ്ഞാലും നിലവിലെ തൊഴിലുടമ അനുമതി നൽകിയാലും തൊഴിൽ മാറ്റം സാധ്യമാകും.

തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ഒരു കേസിൽ തൊഴിലുടമയോ അയാളുടെ പ്രതിനിധിയോ രണ്ട് സിറ്റിംഗുകളിൽ ഹാജരായില്ലെങ്കിലും തൊഴിൽ മാറ്റം അനുവദിക്കും.

അടുത്ത വർഷം മാർച്ച് 14 മുതൽ ഒരു തൊഴിലാളിക്ക് തൊഴിൽ കരാർ അവസാനിച്ചാൽ തൊഴിൽ മാറ്റം അനുവദിക്കുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. സൗദിയിലെത്തി ഒരു വർഷം കഴിഞ്ഞ് കരാർ കാലാവധി അവസാനിക്കും മുംബ് തന്നെ തൊഴിൽ മാറ്റം ആഗ്രഹിച്ചാലും തൊഴിൽ മാറ്റം അനുവദിക്കും. എന്നാൽ കരാർ കാലാവധി അവസാനിക്കാതെ തൊഴിൽ മാറ്റം നടത്തിയാൽ ഉണ്ടാകുന്ന നഷ്ടങ്ങൾ തൊഴിലാളി വഹിക്കേണ്ടി വരും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്