Tuesday, September 24, 2024
Saudi ArabiaTop Stories

പ്രവാസികളുടെ നട്ടം തിരിച്ചിൽ അവസാനിക്കുന്നില്ല

✍️ പിഎം മായിൻ കുട്ടി ,മലയാളം ന്യൂസ്-ജിദ്ദ

കോവിഡിന്റെ ദുരിത പെയ്ത്തില്‍ ഏറെ പ്രയാസം അനുഭവിച്ചവരാണ് പ്രവാസികള്‍. മഹാമാരി തീര്‍ത്ത കഷ്ടനഷ്ടങ്ങളില്‍ പെടാത്തവരായി ലോകത്താരുമില്ലെങ്കിലും പ്രവാസികള്‍ അനുഭവിച്ച ദുരിതങ്ങളും പ്രയാസങ്ങളും വിവരണാതീതമാണ്.

സാമ്പത്തിക പ്രയാസങ്ങളേക്കാളുമേറെ മാനസിക വ്യഥ ഏറെ അനുഭവിച്ചവരാണവര്‍. രണ്ടു വര്‍ഷം പന്നിട്ടിട്ടും അതിനിപ്പോഴും അറുതിയായിട്ടില്ല. കോവിഡ് തുടങ്ങിയ കാലത്ത് ആട്ടിയോടിക്കപ്പെട്ട വിഭാഗത്തിന് നാട്ടുകാരുടെയും വീട്ടുകാരുടെയും ഭരണകര്‍ത്താക്കളുടെയും വിശ്വാസം വീണ്ടെടുത്ത് നാട്ടിലെത്തിപ്പെടാനും സ്വന്തം വീടുകളില്‍ അന്തിയുറങ്ങാനും ഏറെ പണിപ്പെടേണ്ടി വന്നു.

കോവിഡ് തരംഗം മൂന്നു  ഘട്ടങ്ങളിലായി ലോകജനതയെ ഒന്നാകെ പിടിച്ചുലച്ച് ആഞ്ഞു വീശിയിട്ടും എവിടെയും ചൂണ്ടുവിരല്‍ പ്രവാസിക്കു നേരെയായിരുന്നു. കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ ശാസ്ത്രീയ നടപടികളും പ്രതിരോധ കുത്തിവെപ്പുകളുമെല്ലാം സ്വീകരിച്ച് നാട്ടിലെത്തിയാലും ക്വാറന്റൈന്‍ കല്‍പിച്ച് എന്നിട്ടുമവരെ അകറ്റി നിറുത്തി. അവരുടെ യാത്രകള്‍ക്ക് ആവശ്യത്തിലുമേറെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഇതിന്റെ പരിണതഫലമായി ഇന്നും മടങ്ങിപ്പോകാനാവാതെ തൊഴില്‍ നഷ്ടപ്പെട്ടും സാമ്പത്തിക ക്ലേശങ്ങള്‍ നേരിട്ടും നാട്ടില്‍ കുടുങ്ങിയവര്‍ ആയിരങ്ങളാണ്.

പ്രവാസികള്‍ക്ക് നിയന്ത്രണങ്ങള്‍ക്കു മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നപ്പോഴെല്ലാം തങ്ങള്‍ക്കിതൊന്നും ബാധകമല്ലെന്നു കാണിച്ച് നാട്ടുകാര്‍ തിമിര്‍ത്താടുകയായിരുന്നു. രാഷ്ട്രീയ, ഭരണകര്‍ത്താക്കള്‍ ഇതിനെല്ലാം ചൂട്ടുപിടിക്കുകയും ചെയ്തു. ഇതിനിടയില്‍ കിടന്ന് വീര്‍പ്പു മുട്ടി നട്ടംതിരിഞ്ഞ പ്രവാസകള്‍ക്ക് ഓരോ അവകാശങ്ങളും നേടിയെടുക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നിട്ടുണ്ട്.

നാടിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ച, രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തിനു കരുത്തേകുന്ന വിഭാഗത്തിന് അര്‍ഹിക്കുന്ന ഒരു പരിഗണനയും ലഭിച്ചില്ല. ജോലി തേടിപ്പോകുന്നതിനുള്ള ടെസ്റ്റുകള്‍ക്കും സാക്ഷ്യപ്പെടുത്തലുകള്‍ക്കുമെല്ലാം അമിത നിരക്ക് ഈടാക്കി ചൂഷണം ചെയ്യുകയായിരുന്നു. നാടിന്റെ അഭിവൃദ്ധിക്കായി ഉറ്റവരെയും ഉടയവരെയും വിട്ടകന്ന് കഠിനാധ്വാനം ചെയ്യുന്ന വിഭാഗമായിരുന്നിട്ടും പരിഗണനകള്‍ക്കു പകരം അവഗണനയായിരുന്നു.

ഒരാഴ്ച അവധിയിലെത്തുന്നവര്‍ക്കു പോലും ഒരാഴ്ച ക്വാറന്റൈന്‍ വിധിച്ചായിരുന്നു അവസാന ഘട്ടത്തിലും പീഡനം. ഏറെ പ്രതിഷേധങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കുമൊടുവിലാണ് പ്രവാസികളുടെ മേല്‍ അധികമായി അടിച്ചേല്‍പിച്ചിരുന്ന നിയന്ത്രണങ്ങള്‍ ഓരോന്നായി നീക്കപ്പെട്ടത്. പക്ഷേ പൂര്‍ണ മോചനം ഇനിയുമായിട്ടില്ല.
ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലമുണ്ടായാലും ചില രാജ്യങ്ങളിലേക്കു പോകണമെങ്കില്‍ വിമാനത്താവളത്തിലെ ആന്റിജന്‍ ടെസ്റ്റ് നടത്തി അവിടെയും കോവിഡ് ബാധിതനല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കണം. പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ഫലവുമായി വിമാനത്താവളത്തിലെത്തുമ്പോഴേക്കും അത് പോസിറ്റിവ് ആയി മാറുന്ന പ്രതിഭാസത്തിന്റെ പേരില്‍ യാത്ര മുടങ്ങിയവര്‍ നിരവധിയാണ്.

പി.സി.ആര്‍ ടെസ്റ്റിന്റെ ഫലം തന്നെ വിവിധ ലാബുകളില്‍ വിവിധ രീതിയിലാണ്. ഒരിടത്ത് പോസിറ്റിവ് കാണിച്ചാല്‍ മറ്റൊരിടത്ത് നെഗറ്റീവ് കാണിക്കും. ഒന്നിനും ഒരു വ്യവസ്ഥയും സ്ഥിരതയും ഇല്ലാത്ത അവസ്ഥ. ഇതിന്റെ പേരില്‍ നട്ടംതിരിഞ്ഞ് നെഗറ്റീവ് ഫലവുമായി മണിക്കൂറുകള്‍ക്കകം വിമാനത്താവളത്തിലെത്തുമ്പോഴേക്കും അവിടത്തെ ടെസ്റ്റിഗ് മെഷീനുകളില്‍ അത് പോസിറ്റിവായി മാറും.

വിമാന യാത്രയെന്നാല്‍ തന്നെ കഷ്ടപ്പാടിന്റേതാണ്. ലഗേജും കുട്ടികളുമൊക്കെയായി പോകുന്നവര്‍പെടുന്ന പെടാപ്പാട് ചില്ലറയല്ല. സകലവിധ സുരക്ഷാ പരിശോധനകളും നേരിട്ട് വിമാനത്തില്‍ കയറാനുള്ള ഒരുക്കങ്ങളെല്ലാം അന്തിമഘട്ടത്തിലെത്തുമ്പോഴാണ് ആന്റിജന്‍ വിധിയെഴുത്ത് പ്രതികൂലമായി യാത്ര മുടങ്ങുന്നത്. ഈ പരിശോധന ഇപ്പോള്‍ ഏതാനും ചില രാജ്യങ്ങള്‍ക്കു മാത്രമായി ചുരുങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ പീഡനം ബൂസ്റ്റര്‍ ഡോസിന്റെ പേരിലാണ്. പ്രത്യേകിച്ച് സൗദി അറേബ്യക്കു പോകാനുള്ളവര്‍ക്ക് ഇതിന്റെ പേരില്‍ ഇപ്പോള്‍ ടിക്കറ്റ് പോലും ലഭിക്കാത്ത അവസ്ഥയാണ്.

സെക്കന്റ് ഡോസ് എടുത്ത് എട്ടു മാസത്തിനകം ബൂസ്റ്റര്‍ ഡോസ് എടുത്തിട്ടില്ലെങ്കില്‍ സൗദിയില്‍ പ്രവേശനം തടയുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെങ്കിലും ഇതിന്റെ പേരില്‍ യാത്ര പോലും അനുവദിക്കാത്ത സാഹചര്യമാണ് നാട്ടില്‍ നിലനില്‍ക്കുന്നത്.

സൗദി അറേബ്യയിലെ പൊതുസ്ഥലങ്ങളിലെ ചിലയിടങ്ങളില്‍ പ്രവേശിക്കുന്നതിന് അനുമതി ലഭിക്കാന്‍ തവക്കല്‍നയില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്തണമെങ്കില്‍ സെക്കന്റ് ഡോസ് എടുത്ത് എട്ടു മാസത്തിനകം ബൂസ്റ്റര്‍ ഡോസ് എടുത്തിരിക്കണമെന്ന നിയന്ത്രണം മാത്രമാണ് നിലവിലുള്ളത്. ഇതിന്റെ പേരില്‍ വിദേശത്തുനിന്ന് സൗദിയിലേക്ക് പ്രവേശന വിലക്കുണ്ടായിട്ടില്ല.

എന്നാല്‍ ഇന്ത്യയില്‍നിന്നു പല വിമാനക്കമ്പനികളും ഇതിന്റെ പേരില്‍ യാത്ര നിഷേധിക്കുകയാണ്. സൗദിയില്‍നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്തവരാണെങ്കില്‍ സൗദിയിലെത്തി അഞ്ചു ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ പോയാല്‍ മതി. അതിനു തയാറായിട്ടും ബൂസ്റ്ററിന്റെ പേരിലാണ് ഇപ്പോള്‍ യാത്രാ തടസ്സം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

സൗദിയില്‍ രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് മൂന്നു മാസം കഴിഞ്ഞവര്‍ക്കു പോലും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലാകട്ടെ, സെക്കന്റ് ഡോസ് എടുത്ത് ഒന്‍പതു മാസം കഴിഞ്ഞവര്‍ക്കും അല്ലെങ്കില്‍ അറുപത് പിന്നിട്ടവര്‍ക്കുമാണ് ഇപ്പോള്‍ ബൂസ്റ്റര്‍ നല്‍കുന്നത്. ഇതുമൂലം സൗദി ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുള്ള പോലെ സെക്കന്റ് ഡോസ് എടുത്ത് എട്ടു മാസത്തിനകം ബൂസ്റ്റര്‍ ഡോസ് എടുത്ത് തവക്കല്‍നയില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണ് നാട്ടില്‍ കഴിയുന്ന സൗദി പ്രവാസികള്‍ക്കുള്ളത്. ഇതിനു പരിഹാരം ഉണ്ടാക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടലുകളുണ്ടാവണം. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ പ്രവാസികളെ സഹായിക്കാന്‍ രംഗത്തു വരണം. സൗദിയിലേക്ക് മടങ്ങാനുള്ള രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത പ്രവാസികള്‍ക്ക് എട്ടു മാസത്തിനുള്ളിലായി ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കണം. ഇതിനായി നിലവിലെ ചടങ്ങളില്‍ ഭേദഗതി വരുത്തി പ്രവാസികളെ സഹായിക്കണം. അതല്ലെങ്കില്‍ നൂറുകണക്കിനു പേര്‍ക്ക് ഇതുമൂലം യാത്ര മുടങ്ങുകയും തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യും.

പ്രവാസി സംഘടനകള്‍ ഇതിനകം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിവേദനമായും മറ്റും ഇക്കാര്യം അറിയിച്ചിട്ടുണ്ടെങ്കിലും അനുകൂല നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. ഇനിയും അമാന്തം കാണിക്കാതെ പ്രവാസികളുടെ തുണക്ക് സര്‍ക്കാര്‍ തയാറാവണം. അതുപോലെ പി.സി.ആര്‍ ടെസ്റ്റ് പരിശോധനാ ലാബുകളുടെ ഗുണമേ•യും പരിശോധനക്കു വിധേയമാക്കണം. എങ്കില്‍ മാത്രമേ വിശ്വസനീയമായി ഏതു ലാബുകളെയും സമീപിക്കാന്‍ ആര്‍ക്കും കഴിയൂ. ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകരാനുള്ള നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് താമസിയാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്