ഇത്തരം ഒരു അവസ്ഥ വന്നാൽ എന്ത് ചെയ്യും ?
സാമൂഹികമാധ്യമങ്ങളിലെ ചതിക്കുഴികളെ കുറിച്ച് നിരവധി തവണ മുന്നറിയിപ്പുകൾ നൽകപ്പെട്ടിട്ടുണ്ട് എങ്കിലും ഇപ്പോഴും ദിനംപ്രതിയെന്നോണം കെണിവലകളിൽ വീഴുന്ന ആളുകളുടെ എണ്ണത്തിനു കുറവൊന്നും ഇല്ല.
സോഷ്യൽ മീഡിയയിൽ നിരവധിയാളുകൾ പെട്ട് പോകുകയും മാനഹാനിയും അതോടൊപ്പം ധനനഷ്ടവും സംഭവിക്കുകയും ചെയ്യുന്ന വലിയ ഒരു കെണിയാണ് പെൺകുട്ടികളുടെ പേരിലുള്ള വീഡിയോ കാൾ കെണി. ഈ കെണിയിൽ പെട്ട് പോയാൽ എന്ത് ചെയ്യണെന്ന് കേരള പോലീസ് ഓരോരുത്തരെയും ഉപദേശിക്കുന്നു. പോലീസിന്റെ നിർദ്ദേശം ഇങ്ങനെ വായിക്കാം.
“സോഷ്യൽ മീഡിയയിൽ മുൻപരിചയമില്ലാത്ത പെൺകുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സ്വീകരിച്ചാൽ വീഡിയോ കോളിന് ക്ഷണിക്കുന്നു. കാൾ അറ്റൻഡ് ചെയ്താലോ മറു വശത്ത് ഒരു പെൺകുട്ടിയുടെ നഗ്നദൃശ്യമായിരിക്കും കാണാനാകുന്നത്. അതിനു അനുസരിച്ചു പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശങ്ങളായിരിക്കും. വീഡിയോ റെക്കോർഡ് ചെയ്തു എടുത്തിട്ടുണ്ടെന്നും, അത് ബന്ധുക്കൾക്കും നാട്ടുകാർക്കുമൊക്കെ അയച്ചു കൊടുക്കാതിരിക്കണമെങ്കിൽ അവർ ആവശ്യപ്പെടുന്ന പണം നൽകണം എന്നുമായിരിക്കും സന്ദേശം. കാൾ അറ്റൻഡ് ചെയ്തയാളുടെ രൂപം എഡിറ്റ് ചെയ്തു അശ്‌ളീലത കലർത്തിയുള്ള വീഡിയോയും ഇതിനൊപ്പം അയച്ചു നൽകും.
ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നാൽ എന്ത് ചെയ്യണം ?
ഒരിക്കലും അവർ ആവശ്യപ്പെടുന്ന പണം നൽകരുത്. നൽകിയാൽ വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയുമുൾപ്പെടെ വിവരമറിയിച്ച് ധൈര്യപൂർവം തട്ടിപ്പുകാരെ നേരിടുക. അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഓൺലൈൻ മുഖാന്തരമോ പരാതി നൽകുക.
NB : ഇത്തരം തട്ടിപ്പുകളെ കരുതിയിരിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
