സൗദിയിൽ ബന്ധുവിൻ്റെ മകനെ കൊലപ്പെടുത്തിയ പാകിസ്ഥാനിയുടെ വധ ശിക്ഷ നടപ്പാക്കി
ദമാം: സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പാകിസ്ഥാനി പൗരൻ്റെ വധ ശിക്ഷ കിഴക്കൻ പ്രവിശ്യയിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
റാഷ് അബ്ബാസ് ഖാൻ നിസാർ ബേഗ് എന്ന പാകിസ്ഥാനി പൗരനെയാണ് മുഹമ്മദ് മജീദ് മുനീർ എന്ന മറ്റൊരു പാകിസ്ഥാനിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തിനൊടുവിൽ പ്രതി ഇരയെ തലക്കടിക്കുകയും അത് അയാളുടെ മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥർ കേസ് കോടതിയിലേക്ക് റഫർ ചെയ്യുകയും കോടതി വിചാരണക്കൊടുവിൽ പ്രതിക്ക് വധ ശിക്ഷ വിധിക്കുകയും ചെയ്തു.
വധ ശിക്ഷാ വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ശിക്ഷ നടപ്പാക്കുകയുമായിരുന്നു.
സുരക്ഷിതത്വം സ്ഥാപിക്കാനും നീതി നില നിർത്താനും സുരക്ഷിത സ്ഥാനങ്ങളിൽ കടന്നുകയറുകയോ രക്തം ചൊരിയുകയോ ചെയ്യുന്ന എല്ലാവരിലും ദൈവീക വിധി നടപ്പാക്കാനുമുള്ള ഗവൺമെന്റിന്റെ ഉത്തരവാദിത്വം ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തി. ഇത്തരം തിന്മകൾ ചെയ്യാൻ പ്രലോഭിപ്പിക്കപ്പെടുന്ന എല്ലാവർക്കും നിയമാനുസൃതമായ ശിക്ഷ അവന്റെ വിധിയായിരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
