സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ കനത്ത ഉഷ്ണതരംഗ മുന്നറിയിപ്പ്: ജാഗ്രത പാലിക്കാൻ നിർദ്ദേശം
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ഇന്ന് (ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണി വരെ ഈ ഉഷ്ണതരംഗം തുടരുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
ജുബൈൽ, ഖോബാർ, ദമ്മാം, ഖത്തീഫ്, റാസ് തനൂറ, ഖഫ്ജി, നുവൈരിയ, ഹഫർ അൽ-ബാത്തിൻ, ഖര്യത്ത് അൽ-ഒലായ, അൽ-അഹ്‌സ, അൽ-ഉദയ്ദ, അബ്‌ഖൈഖ് തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടും.
ഈ മേഖലകളിൽ താപനില 47 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, ദമ്മാമിൽ ഇന്നലെ റെക്കോർഡ് ഉയർന്ന താപനിലയായ 47 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
സൗദി അറേബ്യയിലെ മറ്റ് പ്രധാന നഗരങ്ങളിലും ഉയർന്ന താപനിലയാണ് അനുഭവപ്പെട്ടത്. റിയാദിൽ 46 ഡിഗ്രി സെൽഷ്യസും, മക്കയിലും മദീനയിലും 43 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി.
കിഴക്കൻ പ്രവിശ്യയിലെ ഖോബാർ, ദമ്മാം, അൽ-അഹ്‌സ തുടങ്ങിയ നിരവധി നഗരങ്ങളെ ബാധിക്കുന്ന ഉഷ്ണതരംഗത്തെക്കുറിച്ച് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉയർന്ന താപനിലയുള്ള ഈ സമയങ്ങളിൽ എല്ലാവരും സ്വയം സംരക്ഷിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കേണ്ടതിന്റെ പ്രാധാന്യം അധികൃതർ ഊന്നിപ്പറയുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാനും ഉച്ചയ്ക്ക് ശേഷമുള്ള സൂര്യപ്രകാശത്തിൽ നിന്ന് പരമാവധി വിട്ടുനിൽക്കാനും ശക്തമായ നിർദ്ദേശമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
