തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

നാട്ടിലേക്ക് മടങ്ങുന്നത് പ്രയാസം; 30 വർഷമായി സൗദി സമൂഹവുമായി ഇഴുകിച്ചേർന്ന് ജീവിക്കുന്ന ബംഗ്ലാദേശ് കുടുംബത്തിന്റെ കഥ

സൗദി അറേബ്യയിലെ അൽ-ജൗഫ് പ്രവിശ്യയിൽ ജനിച്ചവരും 30 വർഷമായി സൗദി സമൂഹത്തിന്റെ ഭാഗമായി ജീവിക്കുന്നവരുമായ ഒരു ബംഗ്ലാദേശ് കുടുംബമുണ്ട്.

30 വർഷത്തോളമായി സൗദി അറേബ്യയെ തങ്ങളുടെ വീടായി കാണുന്ന ഈ കുടുംബം, തങ്ങൾ പ്രാദേശിക സംസ്കാരവും ആചാരങ്ങളുമായി എത്രത്തോളം അടുപ്പത്തിലാണെന്ന് വിവരിക്കുന്നു.

ജൗഫിൽ ജനിച്ച മൂന്ന് മക്കളിൽ ഒരാളായ അഹമ്മദ് മുനീർ, തൻ്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് സംസാരിച്ചു. “ചെറുപ്പം മുതൽ ഞങ്ങൾ ഇവിടെയാണ് താമസിക്കുന്നത്; സൗദിയിലെ ജീവിതവുമായി ഞങ്ങൾ പൊരുത്തപ്പെട്ടു കഴിഞ്ഞു. ഞാനെൻ്റെ കുടുംബാംഗങ്ങൾക്കിടയിലാണ് ജീവിക്കുന്നതെന്ന് എനിക്ക് തോന്നുന്നു,” അദ്ദേഹം പറഞ്ഞു.

അഹമ്മദ് സൗദിയിൽ പഠിക്കുകയും, പ്രാഥമിക ക്ലാസ്സുകളിൽ വെച്ചുതന്നെ സൗദി തോബ്‌ (ദേശീയ വസ്ത്രം) ധരിക്കാൻ പഠിക്കുകയും ചെയ്തു. ചുറ്റുമുള്ള ആളുകളുടെ വിനയവും സൗഹൃദവും അദ്ദേഹം എടുത്തുപറഞ്ഞു.

“ചുറ്റുമുള്ളവരൊക്കെ വളരെ വിനയമുള്ളവരാണ്, എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ഞങ്ങളെ സഹായിക്കാൻ അവർക്ക് മടിയില്ല,” മുനീർ കൂട്ടിച്ചേർത്തു. ബംഗ്ലാദേശിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, “അതൊരുപാട് പ്രയാസമുള്ള കാര്യമാണ്,” എന്ന് അദ്ദേഹം പറഞ്ഞു.

കുടുംബനാഥനായ പിതാവ്, താൻ 30 വർഷം മുമ്പാണ് സൗദി അറേബ്യയിൽ എത്തിയതെന്നും, അതിനുശേഷം രണ്ടു തവണ മാത്രമാണ് സ്വന്തം രാജ്യം സന്ദർശിച്ചതെന്നും വിശദീകരിച്ചു.

കഴിഞ്ഞ 22 വർഷമായി ഇദ്ദേഹം സൗദി വിട്ടുപോയിട്ടില്ല. സൗദിയിലെ ഭക്ഷണത്തോടും കാലാവസ്ഥയോടുമുള്ള തങ്ങളുടെ ഇഷ്ടവും അദ്ദേഹം പങ്കുവെച്ചു. കബ്സ വളരെ ഇഷ്ടമാണെന്നും ജൗഫിലെ കാലാവസ്ഥയുമായി ഞങ്ങൾ പൊരുത്തപ്പെട്ടു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കുടുംബം സൗദി അറേബ്യയുടെ ആതിഥ്യ മര്യാദകളെയും സാമൂഹിക സൗഹൃദത്തെയും വിലമതിക്കുന്നു. അവരുടെ കഥ, സൗദി സമൂഹം വിവിധ രാജ്യക്കാർക്ക് നൽകുന്ന സൗഹൃദപരമായ അന്തരീക്ഷത്തിൻ്റെയും സാംസ്കാരിക സ്വാംശീകരണത്തിൻ്റെയും വ്യക്തമായ ഉദാഹരണമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group