വ്യാഴാഴ്‌ച, ഏപ്രിൽ 23, 2026
BahrainMiddle EastQatarTop StoriesU A E

ഗൾഫിലുടനീളം യുഎസ് ബേസുകൾക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ; ദുബൈയിലും, ദോഹയിലും, ബഹ്‌റൈനിലും സ്ഫോടനങ്ങൾ, നിരവധി പേർക്ക് പരിക്ക്

മേഖലയെ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ വ്യാപക ആക്രമണം.

ഞായറാഴ്ച പുലർച്ചെ ദുബായ്, ദോഹ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ നീക്കങ്ങൾക്ക് പകരമായാണ് ഈ പ്രത്യാക്രമണമെന്ന് ഇറാൻ വ്യക്തമാക്കി.

ദുബായിലും ഖത്തർ തലസ്ഥാനമായ ദോഹയിലും വലിയ സ്ഫോടനശബ്ദങ്ങൾ കേട്ടതായി ദൃക്‌സാക്ഷികൾ സ്ഥിരീകരിച്ചു. ദോഹയുടെ ആകാശത്ത് മാത്രം പതിനൊന്നോളം സ്ഫോടനങ്ങൾ നടന്നതായാണ് താമസക്കാർ പറയുന്നത്.

ഖത്തറിൽ എട്ട് പേർക്ക് കൂടി പരിക്കേറ്റതോടെ ആക്രമണത്തിൽ പരിക്കേറ്റവരുടെ ആകെ എണ്ണം 16 ആയി ഉയർന്നു. വിവിധ ഇടങ്ങളിൽ കെട്ടിടങ്ങൾക്കും മറ്റും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഇത് പരിമിതമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ബഹ്‌റൈനിലും സ്ഥിതിഗതികൾ അതീവ ഗുരുതരമാണ്. ഞായറാഴ്ച രാവിലെ രാജ്യം മുഴുവൻ അപായ സൈറണുകൾ മുഴങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരായി.

പൗരന്മാരും താമസക്കാരും ശാന്തരായിരിക്കണമെന്നും എത്രയും വേഗം അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം എക്സിലൂടെ (X) കർശന നിർദ്ദേശം നൽകി.

മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യം വെക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സൈനിക കേന്ദ്രങ്ങൾക്ക് പുറമെ മറ്റ് തന്ത്രപ്രധാനമായ ഇടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങൾ സുരക്ഷാ നടപടികൾ ശക്തമാക്കുകയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയുമാണ്. അന്താരാഷ്ട്ര സമൂഹം വലിയ ആശങ്കയോടെയാണ് മിഡിൽ ഈസ്റ്റിലെ ഈ പുതിയ സംഭവവികാസങ്ങളെ നോക്കിക്കാണുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa