തിങ്കളാഴ്‌ച, ജൂൺ 8, 2026
Middle EastTop Stories

ചെങ്കടലിൽ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ യുദ്ധക്കപ്പലിൽ തീപിടുത്തം; രണ്ട് നാവികർക്ക് പരിക്ക്

ചെങ്കടലിൽ ഇറാനെതിരായ സൈനിക നീക്കങ്ങളിൽ പങ്കുചേരുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ജെറാൾഡ് ഫോർഡിൽ തീപിടുത്തം.

വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ രണ്ട് യു.എസ് നാവികർക്ക് പരിക്കേറ്റതായി അമേരിക്കൻ സൈന്യം അറിയിച്ചു. യുദ്ധവുമായി അപകടത്തിന് ബന്ധമില്ലെന്നാണ് സൈന്യം വ്യക്തമാക്കുന്നത്.

കപ്പലിന്റെ എൻജിൻ ഭാഗത്തിനോ പ്രൊപ്പൽഷൻ പ്ലാന്റിനോ യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ല. അതിനാൽ തന്നെ കപ്പൽ പൂർണ്ണമായും പ്രവർത്തനസജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.

കപ്പലിലെ പ്രധാന ലോൺട്രി ഏരിയയിലാണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റ നാവികരുടെ നില തൃപ്തികരമാണെന്നും അവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും സൈനിക വക്താവ് അറിയിച്ചു.

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തിൽ ഇസ്രായേലിന് പിന്തുണയുമായാണ് ജെറാൾഡ് ഫോർഡ് ചെങ്കടലിൽ നിലയുറപ്പിച്ചിരിക്കുന്നത്. എഫ്-18 സൂപ്പർ ഹോർനെറ്റ് ജെറ്റുകൾ ഉൾപ്പെടെ എഴുപത്തിയഞ്ചിലധികം യുദ്ധവിമാനങ്ങളും അയ്യായിരത്തിലധികം നാവികരും ഈ കപ്പലിലുണ്ട്.

അമേരിക്കയുടെ ഏറ്റവും പുതിയതും അത്യാധുനികവുമായ ഈ വിമാനവാഹിനിക്കപ്പൽ കഴിഞ്ഞ ഒൻപത് മാസമായി കടലിൽ വിന്യസിച്ചിരിക്കുകയാണ്. ഈ വർഷം ആദ്യം കരീബിയൻ മേഖലയിൽ നടന്ന സൈനിക നീക്കങ്ങളിലും ജെറാൾഡ് ഫോർഡ് പങ്കെടുത്തിരുന്നു.

അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന നീക്കങ്ങളിൽ ഇതുവരെ ഏകദേശം 150 യു.എസ് സൈനികർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group