പശ്ചിമേഷ്യൻ സംഘർഷം: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി പ്രധാന മന്ത്രി നരേന്ദ്ര മോഡി ചർച്ച നടത്തി
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി.
മേഖലയിലെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.
ആഗോള വ്യാപാരത്തിന്റെ നട്ടെല്ലായ കപ്പൽ പാതകൾ സുരക്ഷിതമായി നിലനിർത്തേണ്ടതിന്റെയും സമുദ്രയാത്രയ്ക്കുള്ള സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകതയിൽ ഇരു നേതാക്കളും യോജിച്ചു.
ലോകത്തിന്റെ ഊർജ്ജ വിതരണത്തെ ബാധിക്കുന്ന തരത്തിൽ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കും പൈപ്പ് ലൈനുകൾക്കും നേരെയുണ്ടാകുന്ന പ്രകോപനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മോദി വ്യക്തമാക്കി.
ലോകത്തെ ഊർജ്ജ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമൂസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഈ പാതകൾ തുറന്നുനൽകേണ്ടത് ലോക സാമ്പത്തിക സ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് നേതാക്കൾ വിലയിരുത്തി.
ഫെബ്രുവരി 28-ന് ഇറാൻ-ഇസ്രായേൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് മോദിയും മുഹമ്മദ് ബിൻ സൽമാനും തമ്മിൽ സംസാരിക്കുന്നത്. ഇതിന് പുറമെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും പ്രധാനമന്ത്രി മോദി സംസാരിച്ചു.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള “ഉപയോഗപ്രദമായ ആശയവിനിമയം” എന്നാണ് ട്രംപുമായുള്ള സംഭാഷണത്തെ മോദി വിശേഷിപ്പിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
