സൗദിയിൽ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച വിദേശിയെ വധശിക്ഷക്ക് വിധേയനാക്കി
മദീന: മദീനയിൽ യുവതിയെ തന്ത്രപൂർവ്വം വിജനമായ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്ത കേസിൽ വിദേശിയെ വധശിക്ഷക്ക് വിധേയനാക്കി.
സോഫിയ മുഹമ്മദ് കിബാൻഡ എന്ന കെനിയൻ യുവതിയെ തന്ത്രപൂർവ്വം നഗരത്തിന് പുറത്തുള്ള വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും തുടർന്ന് കയർ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി ഇയാൾ മൃതദേഹം വികൃതമാക്കുകയും ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തു.
യുവതിയുടെ തിരോധാനം അന്വേഷിച്ച സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പഴുതടച്ച നീക്കത്തിലൂടെയാണ് പ്രതിയായ മസൂദ് മുഹമ്മദ് പിടിയിലായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് നടന്ന കോടതി വിചാരണയിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി.
അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി ശരിവെച്ചതിനെ തുടർന്ന് വധശിക്ഷ നടപ്പിലാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
മാർച്ച് 28 ശനിയാഴ്ച മദീന മേഖലയിൽ വെച്ച് കെനിയൻ പൗരനായ മസൂദ് മുഹമ്മദ് മസൂദിന്റെ വധശിക്ഷ നടപ്പാക്കി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ശനിയാഴ്ച ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
