അറബ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണം; സംയുക്ത പ്രസ്താവനയുമായി അറബ് ലീഗ് വിദേശ മന്ത്രിമാർ
സൗദി അറേബ്യ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആസൂത്രിത ആക്രമണങ്ങളെ അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ കൗൺസിൽ ശക്തമായ ഭാഷയിൽ അപലപിച്ചു.
സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി.
ജനവാസ മേഖലകൾ, ഊർജ്ജ നിലയങ്ങൾ, ജല ശുദ്ധീകരണ ശാലകൾ, വിമാനത്താവളങ്ങൾ, നയതന്ത്ര കാര്യാലയങ്ങൾ എന്നിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. നിരവധി പേരുടെ ജീവൻ നഷ്ടപ്പെടാനും വൻതോതിലുള്ള സ്വത്ത് നാശനഷ്ടങ്ങൾക്കും സിവിലിയന്മാർക്കിടയിൽ ഭീതി പടർത്താനും ഈ ആക്രമണങ്ങൾ കാരണമായി.
ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ അനുസരിച്ച്, ആക്രമിക്കപ്പെട്ട രാജ്യങ്ങൾക്ക് തങ്ങളെത്തന്നെ പ്രതിരോധിക്കാൻ പൂർണ്ണ അവകാശമുണ്ടെന്ന് കൗൺസിൽ പ്രഖ്യാപിച്ചു.
ഹോർമൂസ് കടലിടുക്കിലും ബാബ് അൽ-മന്ദബിലും അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശ്രമങ്ങളെ യോഗം അപലപിച്ചു. ഇത് ആഗോള ഊർജ്ജ സുരക്ഷയെ അപകടത്തിലാക്കുമെന്ന് മന്ത്രിമാർ മുന്നറിയിപ്പ് നൽകി.
അറബ് രാജ്യങ്ങളുടെ സുസ്ഥിരത തകർക്കുന്ന തരത്തിൽ വിവിധ രാജ്യങ്ങളിലെ മിലീഷ്യകൾക്ക് ഇറാൻ നൽകുന്ന സാമ്പത്തിക-ആയുധ സഹായങ്ങൾ ഉടൻ അവസാനിപ്പിക്കണം.
ലബനന്റെ പരമാധികാരത്തെ പിന്തുണച്ച കൗൺസിൽ, ഹിസ്ബുള്ളയുടെ സൈനിക-സുരക്ഷാ പ്രവർത്തനങ്ങൾ നിരോധിക്കാനുള്ള ലബനൻ സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ആയുധങ്ങൾ പൂർണ്ണമായും സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കണം.
1967-ലെ അതിർത്തിയിൽ കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാജ്യം സ്ഥാപിക്കണമെന്നും ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്നും കൗൺസിൽ ആവർത്തിച്ചു.
അറബ് രാജ്യങ്ങളുടെ ദേശീയ സുരക്ഷ എന്നത് മാറ്റമില്ലാത്ത ഒന്നാണെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ അംഗരാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമെന്നും പ്രഖ്യാപനത്തിൽ വ്യക്തമാക്കി.
ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന 165-ാമത് സാധാരണ സെഷനിലാണ് ഈ പ്രഖ്യാപനമുണ്ടായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
