തിങ്കളാഴ്‌ച, ജൂൺ 8, 2026
Middle EastTop Stories

അമേരിക്കക്ക് തിരിച്ചടി; ഇറാൻ വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ പൈലറ്റിന് വേണ്ടിയുള്ള തിരച്ചിലിനിടെ മറ്റൊരു വിമാനവും ഹെലികോപ്ടറും കൂടി ഇറാൻ തകർത്തു

ഇറാൻ വെടിവെച്ചിട്ട അമേരിക്കൻ എഫ്-15 യുദ്ധവിമാനത്തിലെ പൈലറ്റിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മറ്റൊരു യുദ്ധവിമാനവും ഹെലികോപ്ടറും കൂടി ഇറാൻ തകർത്തു.

തകർന്ന വിമാനത്തിലെ സൈനികരെ കണ്ടെത്താനായി ഒരു വാർട്ട്ഹോഗ് വിമാനവും രണ്ട് ഹെലികോപ്റ്ററുകളുമാണ് തിരച്ചിലിന് പോയത്. എന്നാൽ ഈ ദൗത്യത്തിന് നേരെയും ഇറാന്റെ ഭാഗത്തുനിന്ന് കനത്ത വെടിവെപ്പുണ്ടായി.

ആക്രമണത്തിൽ വാർട്ട്ഹോഗ് വിമാനത്തിന്റെ പൈലറ്റ് പേർഷ്യൻ ഗൾഫിന് മുകളിൽ വെച്ച് വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടേണ്ടി വന്നു. ഇദ്ദേഹത്തെ പിന്നീട് കടലിൽ നിന്ന് രക്ഷപ്പെടുത്തി.

കൂടാതെ, എഫ്-15 പൈലറ്റിനെ രക്ഷിച്ച ഹെലികോപ്റ്ററിന് നേരെയും ആക്രമണമുണ്ടായി. ഇതിൽ ഒരു ഹെലികോപ്റ്റർ തകർന്നു വീണതായി ഇറാൻ പറയുന്നു. എന്നാൽ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഹെലികോപ്റ്റർ തിരിച്ചെത്തി എന്ന് യുഎസ് അവകാശപ്പെട്ടു.
.
അമേരിക്കൻ സൈനികരെ ജീവനോടെ പിടികൂടാനാണ് തങ്ങളുടെ മുൻഗണനയെന്ന് ഇറാന്റെ കൊഹ്‌ഗിലുയേ ആൻഡ് ബോയർ-അഹമ്മദ് പ്രവിശ്യാ ഗവർണർ അറിയിച്ചു. കാണാതായ അമേരിക്കൻ സൈനികനെ കണ്ടെത്തുന്നവർക്ക് 10 ബില്യൺ തോമൻ (ഏകദേശം 50 ലക്ഷം രൂപയിലധികം) പ്രതിഫലം ഇറാൻ മാധ്യമങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ആദ്യം തകർന്ന വിമാനത്തിലെ ഒരു പൈലറ്റിനെ യുഎസ് സേന സാഹസികമായി രക്ഷപ്പെടുത്തി. എന്നാൽ വിമാനത്തിലുണ്ടായിരുന്ന രണ്ടാമത്തെ ക്രൂ അംഗത്തിനായി ഇറാന്റെ മണ്ണിൽ തിരച്ചിൽ തുടരുകയാണ്.

ഇറാന്റെ ഡ്രോൺ-മിസൈൽ ശേഷി പൂർണ്ണമായും തകർത്തുവെന്ന് ബുധനാഴ്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന് തൊട്ടുപിന്നാലെ അമേരിക്കൻ യുദ്ധവിമാനം വെടിവെച്ചിട്ടത് യുഎസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

രക്ഷാപ്രവർത്തനം നടക്കുന്ന മേഖലയിൽ ഇസ്രായേൽ തൽക്കാലം ആക്രമണങ്ങൾ ഒഴിവാക്കിയിരിക്കുകയാണ്. വരും ആഴ്ചകളിൽ ഇറാനെതിരെ അതിശക്തമായ നീക്കങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, നിലവിലെ സംഭവവികാസങ്ങൾ അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group