തിങ്കളാഴ്‌ച, ജൂൺ 8, 2026
Middle EastTop Stories

കണ്ണില്ലാത്ത ക്രൂരത; ലബനനിൽ ആംബുലൻസുകൾക്കും, ഫയർ ട്രക്കുകൾക്കും നേരെ ഇസ്രായേൽ വ്യോമാക്രമണം

തെക്കൻ ലെബനനിലെ ദേർ ഖാനൂൻ റാസ് അൽ-ഐൻ പട്ടണത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി ആംബുലൻസുകളും ഫയർ ട്രക്കുകളും തകർക്കപ്പെട്ടതായി ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

പരിക്കേറ്റവരെ മാറ്റുന്നതിനും തീ അണയ്ക്കുന്നതിനുമുള്ള ജീവൻരക്ഷാ വാഹനങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നത്.

ഹിസ്ബുള്ള ആംബുലൻസുകളെ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു എന്നാരോപിച്ചാണ് ആക്രമണം. തങ്ങളുടെ ആരോപണത്തിന് ആധാരമായ തെളിവുകളൊന്നും പുറത്തുവിടാൻ ഇസ്രായേൽ തയ്യാറായിട്ടില്ല.

യുദ്ധമുഖത്ത് പരിക്കേറ്റവരെ സഹായിക്കുന്ന ആംബുലൻസുകൾക്കും മെഡിക്കൽ സംഘത്തിനും നേരെ ആക്രമണം നടത്തുന്നത് രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

ഇതിനോടകം തന്നെ ലെബനനിൽ നിരവധി ആരോഗ്യപ്രവർത്തകർ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അത്യാഹിത വിഭാഗങ്ങളെ ലക്ഷ്യം വെക്കുന്നതോടെ മേഖലയിലെ രക്ഷാപ്രവർത്തനം പൂർണ്ണമായും തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്.

ലബനനിലെ സിവിൽ ഡിഫൻസ് യൂണിറ്റുകളും റെഡ് ക്രോസ് അധികൃതരും ഈ ആക്രമണത്തെ ശക്തമായി അപലപിച്ചു. കൂടുതൽ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group