സൗദിയിൽ കുട്ടികളെ പീഡിപ്പിച്ച പ്രതിയുടെ വധ ശിക്ഷ നടപ്പാക്കി
കിഴക്കൻ പ്രവിശ്യയിൽ സൗദി പൗരനായ മിസ്ഫിർ ബിൻ ആദിൽ ബിൻ റാഷിദ് അൽ ദോസരി എന്നയാളുടെ ഹദ്ദ് പ്രകാരമുള്ള വധശിക്ഷ സൗദി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കി.
ഒരു കുട്ടിയെ സഹായമോ രക്ഷയോ തേടാൻ കഴിയാത്ത ഒറ്റപ്പെട്ട സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ബലമായി ലൈംഗികമായി പീഡിപ്പിച്ചതിനും, ഇതേ കുറ്റകൃത്യ രീതിയിലൂടെ മറ്റ് കുട്ടികളെയും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചതിനും, ഇരയായ കുട്ടിയെയും മറ്റ് കുട്ടികളെയും പീഡിപ്പിക്കുന്നത് ചിത്രീകരിച്ചതിനുമാണ് ഈ ശിക്ഷ.
സുരക്ഷാ ഏജൻസികൾക്ക് പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചതായും, ചോദ്യം ചെയ്യലിൽ ഇയാൾ ഈ കുറ്റകൃത്യങ്ങൾ ചെയ്തതായി തെളിഞ്ഞതായും മന്ത്രാലയം അറിയിച്ചു.
തുടർന്ന് ഇയാളെ ബന്ധപ്പെട്ട കോടതിയിലേക്ക് റഫർ ചെയ്തു. ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങൾ ഇയാൾ ചെയ്തതായി തെളിഞ്ഞതായി കോടതി വിധി പ്രസ്താവിച്ചു. പ്രതിരോധിക്കാൻ ശേഷിയില്ലാത്ത കുട്ടികളോട് പ്രതി ചെയ്ത ഈ പ്രവർത്തിയും, അയാൾക്കിത് ഒരു ശീലമായി മാറിയെന്ന വസ്തുതയും ഇയാളിൽ കുറ്റകൃത്യവാസന ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. ഇത് പൊതുസുരക്ഷയെ ബാധിക്കുകയും ജനങ്ങളിൽ ഭീതി പരത്തുകയും ചെയ്യുന്നതാണ്. അതിനാൽ, ഇത് ‘ഹറാബ’യുടെ (സമൂഹത്തിന് ഭീഷണിയാകുന്ന ഗുരുതര കുറ്റകൃത്യം) പരിധിയിൽ വരുന്നതും അതിനുള്ള ഹദ്ദ് പ്രകാരമുള്ള ശിക്ഷ ഉറപ്പുവരുത്തുന്നതുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് കോടതി ഇയാൾക്ക് ‘ഹദ്ദ്’ പ്രകാരമുള്ള വധശിക്ഷ വിധിക്കുകയായിരുന്നു.
സമാധാനത്തോടെ ജീവിക്കുന്നവരുടെ മേൽ അതിക്രമം കാണിക്കുകയും, അവരുടെ മാനത്തിനും ജീവനും സുരക്ഷയ്ക്കുമുള്ള അവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്ന ഏതൊരാൾക്കെതിരെയും ഇസ്ലാമിക ശരീഅത്ത് നിയമങ്ങൾ നടപ്പിലാക്കാനും, സുരക്ഷ നിലനിർത്താനും, നീതി ഉറപ്പാക്കാനും സൗദി ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അതോടൊപ്പം, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ തുനിയുന്ന ഏതൊരാൾക്കും ശരിഅത്ത് അനുസരിച്ചുള്ള കടുത്ത ശിക്ഷ തന്നെയായിരിക്കും അന്ത്യമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
