സൗദിയിൽ പുതുതായി കൊറോണ ബാധിച്ച 1088 പേരിൽ 903 പേരും വിദേശികൾ; വ്യാപക പരിശോധന ലക്ഷ്യം കാണുന്നു
ജിദ്ദ സൗദിയിൽ കൊറോണ-കോവിഡ്19 ബാധിതരെ മുഴുവൻ കണ്ടെത്തുന്നതിനുള്ള ആരോഗ്യ മന്ത്രാലയത്തിൻ്റെ ശ്രമങ്ങൾ ലക്ഷ്യം കാണുന്നു. ജനങ്ങൾ തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങളിലും ലേബർ കാംബുകളിലും മറ്റു ഉൾഭാഗങ്ങളിലുമെല്ലാം ഇറങ്ങിച്ചെന്ന് പരിശോധനകൾ നടത്തിയത് വഴി രോഗ ബാധിതരെ നേരത്തെ കണ്ടെത്തുന്നതിൽ വിജയം കാണുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ രോഗ ബാധിതരായവരുടെ എണ്ണം 1088 ആണ്. അതിൽ 903 പേരും വിദേശികളാണ്. സൗദികൾ 185 പേരാണുള്ളത്. അതായത് വൈറസ് ബാധിതരിൽ 83 ശതമാനവും വിദേശികളാണെന്നർത്ഥം.
ആരോഗ്യ പ്രവർത്തകർ വൈറസ് ബാധിതരെ പെട്ടെന്ന് തന്നെ കണ്ടെത്തുന്നത് വഴി അവരെ ഐസൊലേറ്റ് ചെയ്യാനും നല്ല ചികിത്സ നൽകാനും അത് വഴി വേഗം സുഖമാകാനും കാരണമാകും. കൂടാതെ വൈറസ് വ്യാപനം മറ്റുള്ളവരിലേക്ക് എത്താതെ തടയുന്നതിനും സഹായിക്കുമെന്നതിനാൽ നിലവിലെ പരിശോധനകളും ഫലങ്ങളും ആശങ്കയിലേറെ ആശ്വാസമാണു നൽകുന്നത്.
ഏറ്റവും പുതിയ കണക്ക് പ്രകാരം സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ എണ്ണം 9362 ആയിട്ടുണ്ട്. ഇതിൽ 7867 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. പുതുതായി 69 പേർക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1398 ആയി ഉയർന്നിട്ടുണ്ട്. 5 പേർ കൂടി മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 97 ആയി.

മക്കയിൽ 251, ജിദ്ദയിൽ 210, ദമാമിൽ 194, മദീനയിൽ 177, ഹുഫൂഫിൽ 123, റിയാദിൽ 85, സുൽഫിയിൽ 9, താഇഫിൽ 7, യാംബുവിൽ 6, ദഹ്രാനിലും ഹായിലിലും 4 വീതം, റാസ് തനൂറ, ജുബൈൽ, ഉനൈസ എന്നിവിടങ്ങളിൽ 3 വീതം, തബൂക്കിലും റാബിഗിലും 2 വീതം, അൽബാഹ, മഹായിൽ, അൽഖർജ്, അൽ ഐസ് എന്നിവിടങ്ങളിൽ ഓരോരുത്തർ വീതം എന്നിങ്ങനെയാണു പുതുതായി വൈറസ് ബാധയേറ്റതിൻ്റെ വിവരങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
