പ്രായപൂർത്തിയാകാത്ത സമയത്ത് ചെയ്ത ക്രിമിനൽ കുറ്റങ്ങൾക്ക് സൗദി അറേബ്യ വധശിക്ഷ നിർത്തലാക്കി
ജിദ്ദ: പ്രായപൂർത്തിയാകാത്ത സമയത്ത് ചെയ്ത ക്രിമിനൽ കുറ്റങ്ങൾക്ക് സൗദി അറേബ്യ ഇനി വധശിക്ഷ നൽകില്ലെന്ന് പ്രമുഖ സൗദി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. 18 വയസ്സിന് താഴെയുള്ളവരെയാണ് പ്രായപൂർത്തിയാകാത്തയാളായി പരിഗണിക്കുക.

പ്രായപൂർത്തിയാകാത്ത അവസ്ഥയിൽ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് വധശിക്ഷ നൽകുന്നത് അവസാനിപ്പിക്കുന്ന രാജകീയ ഉത്തരവിനെ മനുഷ്യാവകാശ കമ്മീഷൻ പ്രസിഡന്റ് അവ്വാദ് സ്വാഗതം ചെയ്തു.
പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജുവനൈൽ തടങ്കലിൽ 10 വർഷത്തിൽ കൂടാത്ത തടവ് ശിക്ഷയാണ് ലഭിക്കുകയെന്നും കൂടുതൽ പരിഷ്കാരങ്ങൾ വരാനിരിക്കുന്നു എന്നും അവ്വാദ് പറഞ്ഞു.
“ഇത് സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന ദിനമാണ്. സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനു ഇത് സാധ്യമാക്കി,” അവ്വാദ് പറഞ്ഞു.

“കൂടുതൽ ആധുനിക പീനൽ കോഡ് സ്ഥാപിക്കുന്നതിന് ഈ ഉത്തരവ് നമ്മെ സഹായിക്കുന്നു, കൂടാതെ വിഷൻ 2030 ന്റെ ഭാഗമായി നമ്മുടെ രാജ്യത്തിന്റെ എല്ലാ മേഖലകളിലെയും പ്രധാന പരിഷ്കാരങ്ങൾ പിന്തുടരാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത പ്രകടമാക്കുന്നു, ഇതിന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരിട്ട് മേൽനോട്ടം വഹിക്കുന്നു.” ചാട്ടവാറടി ശിക്ഷ സൗദി അറേബ്യ ഫലപ്രദമായി അവസാനിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം വന്നതെന്ന് അവ്വാദ് അഭിപ്രായപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
