സൗദി ഇലക്ട്രിസിറ്റി കമ്പനി മീറ്റിംഗിൽ പങ്കെടുത്തവർക്ക് കൊറോണ ; സൗദിയിൽ വൈറസ് ബാധിതർ ഒന്നേകാല്‍ ലക്ഷം കവിഞ്ഞു
ജിദ്ദ: അസീറിൽ സൗദി ഇലക്ട്രിസിറ്റി കംബനിയുടെ ഉന്നതോദ്യോഗസ്ഥർക്കും സ്മാർട്ട് മീറ്റർ നടപ്പിലാക്കുന്ന കംബനിയുടെ ഉദ്യോഗസ്ഥർക്കും കൊറോണ വൈറസ് ബാധയേറ്റതായി റിപ്പോർട്ട്. ഇലക്ട്രിസിറ്റി കംബനിയുടെ ഹാളിൽ നടന്ന മീറ്റിംഗിൽ നിന്നാണു വൈറസ് ബാധയേറ്റത്.

മീറ്റിംഗിൽ പങ്കെടുക്കാൻ റിയാദിൽ നിന്നെത്തിയ ഒരു പ്രൊജക്റ്റ് കൺസൾറ്റൻ്റിൽ നിന്നാണു മറ്റുള്ളവർക്കും വൈറസ് ബാധയേറ്റത്. പദ്ധതി അവലോകനത്തിനായി എത്തിയ ഇയാൾ കൊറോണയുടെ ആദ്യ സ്റ്റേജിലായിരുന്നു എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അസീറിൽ നിന്നെത്തിയ കൺസൽട്ടൻ്റിനു വൈറസ് ബാധ കണ്ടതിനെത്തുടർന്ന് മീറ്റിംഗിൽ പങ്കെടുത്ത മറ്റുള്ളവരെയും പരിശോധനക്ക് വിധേയമാക്കിയതിലൂടെയാണു മറ്റുള്ളവർക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. മുഴുവൻ ആളുകളെയും ഒരു ഹോട്ടലിൽ ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേ സമയം സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4233 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇത് രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണ്. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 1,27,541 ആയി.

പുതുതായി 2172 പേർക്ക് കൂടി രോഗം ഭേദമായതോടെ ആകെയുള്ള വൈറസ് ബാധിതരിൽ 84,720 പേർക്ക് ഇതിനകം രോഗമുക്തി ലഭിച്ചു. 41,849 കേസുകളാണു നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 1855 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. 40 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ഇത് വരെയുള്ള സൗദിയിലെ കൊറോണ മരണം 972 ആയി ഉയർന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
