എങ്ങനെയെങ്കിലും നാടണയാൻ ആഗ്രഹിക്കുന്ന പ്രവാസികളെ മാനസികമായി തളർത്താൻ തന്നെയാണോ ഭരണകർത്താക്കളുടെ തീരുമാനം
ജിദ്ദ: എങ്ങനെയെങ്കിലും നാടണയാൻ ആഗ്രഹിക്കുന്ന പ്രവാസികളെ മാനസികമായി തളർത്താൻ തന്നെയാണ് ഭരണകൂടത്തിൻ്റെ തീരുമാനമെന്ന് തോന്നും വിധത്തിലാണു പുതിയ റിപ്പോർട്ടുകൾ . ചാർട്ടേഡ് വിമാനത്തിൽ വരുന്നവർക്ക് കോവിഡ് ടെസ്റ്റ് വേണമെന്ന ആവശ്യത്തിൽ നിന്ന് കേരള സർക്കാർ പിറകോട്ട് പോയിട്ടില്ലെന്ന് സൗദിയിലെ ഇന്ത്യൻ എംബസിയുടെ പുതിയ അറിയിപ്പിൽ നിന്ന് വ്യക്തമാകുന്നു.
ഗൾഫിൽ നിന്നും ഈ മാസം 20 മുതൽ സ്വകാര്യ ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാണെന്ന് എംബസിയുടെ വെബ്സൈറ്റിലാണു പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കോവിഡ് ടെസ്റ്റ് നടത്തിയവർ നെഗറ്റീവ് ആയ ടെസ്റ്റ് റിസൽറ്റ് കൈവശം വെക്കുന്നുണ്ടെങ്കിൽ മാത്രമേ കേരളത്തിലേക്ക് യാത്ര അനുവദിക്കുകയുള്ളൂ എന്നാണു എംബസിയുടെ അറിയിപ്പിലുള്ളത്. വന്ദേ ഭാരത് മിഷനിൽ നിലവിൽ വിമാനങ്ങളുടെ എണ്ണക്കുറവ് കൊണ്ട് പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്ക് ഇത് വലിയ തിരിച്ചടിയാകും.
അതേ സമയം കേരള സർക്കാറിൻ്റെ നിർദ്ദേശത്തെത്തുടർന്നാണു ഈ നിബന്ധന വെക്കാൻ കാരണമെന്ന് എംബസി പറയുന്നു. എന്നാൽ കേന്ദ്ര സർക്കാരിൻ്റെ വന്ദേഭാരത് മിഷനിൽ യാത്ര ചെയ്യുന്നവർക്ക് ഈ നിബന്ധന ഇല്ലെന്നതാണു ഇതിലെ വിരോധാഭാസം.
എംബസിയുടെ അറിയിപ്പിൽ പറയും പ്രകാരം കോവിഡ് നെഗറ്റീവ് റിസൽറ്റുള്ളവർക്ക് മാത്രമെ ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്യാൻ സാധിക്കൂ എന്ന അവസ്ഥ വന്നാൽ ഗൾഫിലെ നിലവിലെ സാഹചര്യത്തിൽ ആയിരക്കണക്കിനു പ്രവാസികൾക്ക് നാടണയുന്നതിനു കാല താമസവും അമിത സാംബത്തിക ഭാരവും വഹിക്കേണ്ടി വരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q