തസ്‌രീഹ് ഇല്ലാത്തവരെ ഹജ്ജിന് കൊണ്ട് പോകുന്നവർക്കുള്ള ശിക്ഷകൾ ജവാസാത്ത് ഓർമ്മപ്പെടുത്തി
ജിദ്ദ: തസ് രീഹ് ( അനുമതി പത്രം) ഇല്ലാത്തവരെ ഹജ്ജിനു കൊണ്ട് പോകുന്നവർക്കുള്ള ശിക്ഷാ നടപടികളെക്കുറിച്ച് സൗദി ജവാസാത്തിൻ്റെ ഹജ്ജ് സീസൺ വിംഗ് കമാണ്ടർ മേജർ ജനറൽ ഖാലിദ് അൽ ജഈദ് വീണ്ടും ഓർമ്മപ്പെടുത്തി.

വാഹനത്തിൽ ഉള്ള ഓരോരുത്തർക്കുമെന്ന കണക്കിൽ കൊണ്ട് പോകുന്നയാൾ ശിക്ഷ അനുഭവിക്കേണ്ടി വരും. ആദ്യ തവണ പിടിച്ചാൽ 10,000 റിയാൽ വരെ പിഴയും 15 ദിവസം വരെ തടവുമാണു ശിക്ഷ.
അതേ സമയം അനധികൃത ഹാജിമാരെ കൊണ്ട് പോകുന്നവർ വിദേശികൾ ആണെങ്കിൽ അവരെ പിഴയും തടവും കഴിഞ്ഞ ശേഷം സൗദിയിൽ നിന്ന് നാടു കടത്തുകയും സൗദിയിലേക്ക് ആജീവാനന്ത വിലക്കേർപ്പെടുത്തുകയും ചെയ്യും.
രണ്ടാം തവണയും പിടിക്കപ്പെട്ടാൽ രണ്ട് മാസം വരെ തടവും 25,000 റിയാൽ വരെ പിഴയും അനുഭവിക്കേണ്ടി വരും. മൂന്നാം തവണയും പിടിക്കപ്പെട്ടാൽ 6 മാസം വരെ തടവും 50,000 റിയാൽ വരെ പിഴയും അനുഭവിക്കേണ്ടി വരും.

ഇവക്കെല്ലാം പുറമേ ഓരോ തവണയും വാഹനങ്ങൾ പിടിച്ചെടുക്കുകയും നിയമ ലംഘകരെക്കുറിച്ചുള്ള വിവരങ്ങൾ മീഡിയകളിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുമെന്നും ജവാസാത്ത് ഓർമ്മിപ്പിച്ചു. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലുള്ള പ്രത്യേക കേന്ദ്രങ്ങളിൽ വെച്ച് ശിക്ഷകൾ ഉടനടി വിധിക്കുകയാണു ചെയ്യുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa