ദുരന്തത്തിൽ പെട്ട വിമാനത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വിശ്വാസ് കുമാർ
അഹമ്മദാബാദിൽ ഇന്ന് ഉച്ചക്ക് തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വിശ്വാസ് കുമാർ രമേശ് (38) എന്ന യാത്രക്കാരൻ.
യു.കെ പൗരത്വമുള്ള വിശ്വാസ് കുമാർ രമേശിന്റെ ഭാര്യയും കുട്ടികളും ലണ്ടനിലാണ്. ബന്ധുക്കളെ സന്ദർശിക്കാനായി ഇന്ത്യയിലെത്തിയതായിരുന്നു.
വിമാനത്തിൽ ഉണ്ടായിരുന്ന 242 യാത്രക്കാരിൽ വിശ്വാസ് കുമാർ രമേശ് മാത്രമാണ് രക്ഷപ്പെട്ടത്. നേരത്തെ എല്ലാ യാത്രക്കാരും മരണപ്പെട്ടു എന്നാണ് കരുതിയിരുന്നത്.
സീറ്റ് നമ്പർ 11 A യിൽ യാത്ര ചെയ്തിരുന്ന ഇദ്ദേഹത്തിന്റെ സഹോദരൻ അജയ്‌കുമാർ രമേശും തൊട്ടടുത്ത സീറ്റിൽ കൂടെയുണ്ടായിരുന്നു. എന്നാൽ സഹോദരനെ കാണാനില്ലെന്ന് ഇദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ബന്ധുക്കളെ സന്ദർശിച്ച ശേഷം ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു രമേശ്. അപകടം നടന്ന ഉടനെ എമെർജെൻസി വാതിലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു എന്നാണ് വിവരം.
വിമാനം തകർന്നുവീണതിന് ശേഷം പുറത്തേക്ക് തെറിച്ച താൻ എണീറ്റ് നടന്നു പോകുകയായിരുന്ന തന്നെ ആരൊക്കെയോ ചേർന്ന് ആംബുലൻസിൽ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്ന് വിശ്വാസ് കുമാർ പറഞ്ഞു.
അപകടസ്ഥലത്ത് നിന്ന് നടന്നുനീങ്ങുമ്പോൾ, പിന്നിൽ വിമാനം കത്തുന്നതിന്റെ അവ്യക്തമായ ദൃശ്യങ്ങൾ ഓർമയുണ്ടെന്നും രമേശ് പറഞ്ഞു. അപകടസ്ഥലത്തുനിന്ന് ഇദ്ദേഹം നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലും, സഹോദരനെ കാണാതായതിന്റെ ദുഃഖത്തിലുമാണ് ഇപ്പോൾ വിശ്വാസ് കുമാർ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
